ശ്രീനഗര്‍: കാത്വ മാനഭംഗക്കേസില്‍ വിചാരണ തുടങ്ങുന്നത് ഈ മാസം 28 ലേക്കുമാറ്റി. ഇന്ന് കേസ് പരിഗണിച്ച ജില്ലാ കോടതിയാണ് കേസ് 28ലേക്ക് മാറ്റിയത്. കേസിന്റെ വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചു.
തനിക്കും കുടുംബാംഗങ്ങള്‍ക്കും കേസില്‍ ഹാജരാകുന്ന അഭിഭാഷകയ്ക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
കേസില്‍ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിചാരണയാണ് ഇന്ന് ആരംഭിക്കേണ്ടിയിരുന്നത്. പ്രതിപ്പട്ടികയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്ളതിനാല്‍ അയാള്‍ക്കായി പ്രത്യേകം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ബാലാവകാശ നിയമമനുസരിച്ച് കാത്വ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആയിരിക്കും ഇയാളെ വിചാരണ ചെയ്യുക.
മറ്റ് ഏഴു പ്രതികള്‍ക്കും എതിരായ വിചാരണ സെഷന്‍സ് കോടതിയില്‍ നടക്കും. കേസ് നടപടികള്‍ക്കായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രണ്ട് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: