തിരുവനന്തപുരം: ഒരു മുന്നറിയിപ്പുമില്ലാതെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സമരം അവസാനിപ്പിച്ച ശേഷമേ ഡോക്ടര്‍മാരുമായി ചര്‍ച്ചയുള്ളൂവെന്നും ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ. അന്യയമായി പണിമുടക്ക് നടത്തുന്ന ഡോക്ടര്‍മാര്‍ രോഗികളെ വെല്ലുവിളിക്കുകയാണെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഒ.പി സമയം ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറ് മണി വരെ ആക്കിയത് ആരെയും ദ്രോഹിക്കാനല്ലെന്നും മന്ത്രി പറഞ്ഞു. സമരത്തിന് മുമ്പ് നോട്ടീസ് നല്‍കണമായിരുന്നു. അതിന് പോലും തയ്യാറാവാതെ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത് ശരിയല്ല. പ്രൊബേഷന്‍ കാലയളവിലുള്ള ഡോക്ടര്‍മാരെ സമരത്തിന് നിര്‍ബന്ധിക്കരുത്. പ്രൊബേഷന്‍ സമയത്ത് സമരം ചെയ്യുന്നവരെ പിരിച്ചുവിടാന്‍ കേരള സര്‍വീസ് ചട്ടത്തില്‍ വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.
സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടികള്‍ കൈക്കൊള്ളും. സര്‍ക്കാര്‍ ആരോടും യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. ഏത് പ്രശ്നവും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയ്യാറാണെന്നും ഷൈലജ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: