മലപ്പുറം: ഇല്ലാത്ത ഹര്‍ത്താലിന്റെ പേരില്‍ അക്രമികള്‍ സംസ്ഥാനത്ത് അഴിഞ്ഞാടുന്നു. പിണറായി സര്‍ക്കാര്‍ നോക്കുകുത്തി. വാഹനങ്ങള്‍ തടഞ്ഞും പൊതുജനങ്ങളെ നിരത്തില്‍ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും മുസ്ലീം തീവ്രവാദ സംഘടനകളാണ് കേരളം കൈയ്യടക്കിയിരിക്കുന്നത്. പോലീസിന്റെ മുന്നറിയിപ്പുകളും സംഭവങ്ങളുടെ റിപ്പോര്‍ട്ടുകളും കൈയില്‍ കിട്ടിയിട്ടും ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം അപ്രഖ്യാപിത ഹര്‍ത്താലിനെ നേരിടുന്നത് ചര്‍ച്ച ചെയ്തില്ല.
നിരത്തില്‍ സമുദായങ്ങള്‍ ഏറ്റുമുട്ടണമെന്ന് ആഗ്രഹിക്കുന്നത് പോലെയാണ് സര്‍ക്കാരിന്റെ നിലപാടെന്ന് പോലീസ് സേനയിലുള്ള ഉന്നതരില്‍ ചിലരും പറയുന്നു.
“എന്റെ തെരുവ്, എന്റെ പ്രതിഷേധം” എന്ന പരിപാടി ഞായറാഴ്ച സംഘടിപ്പിച്ചത് സിപിഎം- സര്‍ക്കാര്‍ സംരംഭം ആയിട്ടായിരുന്നു. അതിനെ മറികടക്കാന്‍ ഇസ്ലാമിക തീവ്രവാദ ഭീകരര്‍ നടത്തുന്ന അപ്രഖ്യാപിത ഹര്‍ത്താലിനെ സര്‍ക്കാരും പിന്തുണയ്ക്കുകയാണ്.
വടക്കന്‍ ജില്ലകളിലെ പലയിടങ്ങളിലും ഇസ്ലാമിക തീവ്രവാദ ഭീകരര്‍ ഹര്‍ത്താല്‍ മുന്‍നിര്‍ത്തി അക്രമങ്ങളഴിച്ച് വിടുകയാണ്. മലപ്പുറം, കണ്ണൂര്‍ ജില്ലകളെയാണ് ഹര്‍ത്താല്‍ വലിയ തോതില്‍ ബാധിച്ചത്. കോഴിക്കോട്, കാസര്‍ഗോഡ്, വയനാട് എന്നിവിടങ്ങളിലും ഹര്‍ത്താല്‍ ജനജീവിതം സ്തംഭിപ്പിച്ചു. പലയിടത്തും ബലമായി കടകളടപ്പിച്ചു. എന്നാല്‍ വ്യാപകമായി വാഹനങ്ങള്‍ തടഞ്ഞതോടെ പോലീസ് നിരത്തിലിറങ്ങി.
കോഴിക്കോട്ട് വാഹനങ്ങള്‍ തടയാന്‍ ശ്രമിക്കുകയും കടകള്‍ ബലമായി അടപ്പിക്കുകയും ചെയ്ത എട്ട് പേരെ കസ്റ്റഡിയിലെടുത്തു. താമരശേരി, മുക്കം, കൊയിലാണ്ടി എന്നിവടങ്ങളിലാണ് ഇസ്ലാമിക തീവ്രവാദ ഭീകരര്‍ തെരുവ് കീഴടക്കിയത്. താമരശേരി അടിവാരത്ത് വാഹനങ്ങള്‍ തടഞ്ഞിട്ടതോടെ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടന്ന ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പടെ റോഡില്‍ കുടുങ്ങി. ചിലയിടത്ത് വാഹനങ്ങള്‍ തടഞ്ഞതിന് പുറമേ ടയറുകള്‍ റോഡിലിട്ട് കത്തിച്ചും തടസങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമമുണ്ടായി.
മലപ്പുറത്ത് സ്വകാര്യ ബസുടമകളെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയതായും പരാതികള്‍ ഉയരുന്നുണ്ട്. റോഡിലിറങ്ങിയാല്‍ ബസുകള്‍ കത്തിക്കുമെന്ന ഭീഷണി ഭയന്ന് സ്വകാര്യ ബസുകള്‍ ഒന്നും ഓടിയില്ല. വാഹനങ്ങള്‍ വ്യാപകമായി തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തതോടെ മലപ്പുറം അക്ഷരാര്‍ഥത്തില്‍ ഹര്‍ത്താല്‍ ജില്ല പോലെയായി.
കണ്ണൂരില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സമരാനുകൂലികള്‍ പ്രവര്‍ത്തിച്ചത്. സിറ്റി സര്‍വീസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് കണ്ണൂരില്‍ ഓടിയത്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നതോടെ നഗരങ്ങള്‍ ഹര്‍ത്താലിന് സമാനമായി. ദീര്‍ഘദൂര ബസുകള്‍ തടഞ്ഞതോടെ യാത്രക്കാര്‍ തെരുവിലായി. ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുകയായിരുന്നു. കാസര്‍ഗോട്ടും ഇസ്ലാമിക ഭീകര സംഘടനകള്‍ പലയിടത്തും അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചു.
തൃശൂര്‍ തിരുവില്വാമലയിലും പഴയന്നൂരിലും സ്വകാര്യ ബസുകള്‍ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. കയ്പമംഗലത്ത് ബലമായി കടകള്‍ അടപ്പിച്ചു.
കാസര്‍ഗോഡ് ബേവിഞ്ചയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.
പാലക്കാട്ടേയും സ്ഥിതി വ്യത്യസ്തമല്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കടകള്‍ അടപ്പിച്ചു. ഒലവക്കോട്, മുതലമട ഭാഗങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു.
വയനാട് കല്‍പ്പറ്റയില്‍ ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല.
വടക്കന്‍ ജില്ലകളെ കൂടാതെ തിരുവനന്തപുരം ബാലരാമപുരത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ സമരാനുകൂലികള്‍ തല്ലിതകര്‍ത്തു. നെടുമങ്ങാടും ഹര്‍ത്താലിന്റെ ഭാഗമായി സംഘര്‍ഷങ്ങള്‍ അരങ്ങേറി. എറണാകുളം മൂവാറ്റുപുഴയില്‍ ഹര്‍ത്താലിന്റെ പേര് പറഞ്ഞ് കടകള്‍ അടയ്ക്കാന്‍ എത്തിയവരെയും വഴി തടഞ്ഞവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂവാറ്റുപുഴയില്‍ ഹര്‍ത്താലനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: