കാസര്‍കോട്: പിണറായി സര്‍ക്കാര്‍ തീവ്രവാദശക്തികളുടെ പാദ സേവകരായിത്തീര്ന്നിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. കശ്മീര്‍ സംഭവത്തിന്റെ മറവില്‍ സിപിഎമ്മുകാരുടെ സഹായത്തോടെ മുസ്ലീം തീവ്രവാദസംഘടനകള്‍ കേരളത്തില്‍ പലയിടത്തും വര്‍ഗ്ഗീയസംഘര്‍ഷങ്ങളുണ്ടാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഈ നീക്കം കൂടുതലും. കാസര്‍കോട് ഇന്ന് പലയിടത്തും അപ്രഖ്യാപിത ഹര്‍ത്താല്‍ നടക്കുകയാണ്. വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്യുന്നു. പ്രകോപനപരമായ പ്രകടനങ്ങള്‍ ജനങ്ങളില്‍ ഭീതിയുളവാക്കുന്നു.
പച്ചയായ ഹിന്ദുവിരുദ്ധ പ്രചാരണങ്ങളാണ് ഫ്ലക്സ് ബോര്‍ഡുകളിലും ബാനറുകളിലും പ്രദര്‍ശിപ്പിക്കുന്നത്. കോഴിക്കോട്ടെ പ്രകടനത്തില്‍ പിടിച്ച ബാനറില്‍ തികഞ്ഞ അശ്ലീല പദങ്ങള്‍ വരെ ഉപയോഗിച്ചിരിക്കുന്നു. മതസ്പര്‍ദ്ധ വളര്‍ത്തുന്നതിനെതിരെ ഐപിസി 153(അ)വകുപ്പനുസരിച്ച് കേസ്സെടുക്കേണ്ട സംഭവമായിട്ടും പോലീസ് ഒരിടത്തും കേസ്സെടുക്കുന്നില്ല. പോലീസിനോട് ചോദിക്കുമ്പോള്‍ മുകളില്‍ നിന്ന് നിര്‍ദ്ദേശമില്ല എന്നാണ് പറയുന്നത്.
രാമനാട്ടുകര മുതല്‍ മലപ്പുറം ജില്ലയിലെങ്ങും വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നു. ഒരിടത്തും പോലീസില്ല. പിണറായി സര്‍ക്കാര്‍ തീവ്രവാദശക്തികളുടെ പാദസേവകരായിത്തീര്‍ന്നിരിക്കുന്നു. മുഖ്യമന്ത്രിയും ഡിജിപിയും അടിയന്തിരമായി ഇടപെടണമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: