ന്യൂദല്‍ഹി: കായല്‍കയ്യേറ്റവുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി പിന്‍വലിച്ചു. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ പുതിയ റിട്ട് ഹര്‍ജി നല്കാന് തോമസ് ചാണ്ടിക്ക് സുപ്രീംകോടതി അനുമതി നല്കി.
മന്ത്രിയായ തോമസ് ചാണ്ടി ഭരണസംവിധാനത്തിനെതിരെ പരാതി നല്‍കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നത്. നിലവില്‍ തോമസ് ചാണ്ടി മന്ത്രിയല്ലെന്നും പുതിയ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ ബെഞ്ച് വ്യക്തമാക്കി.
മന്ത്രിയല്ലാതായ തോമസ് ചാണ്ടിക്ക് ഒരു വ്യക്തിയെന്ന നിലയില്‍ കളക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് ഹര്‍ജി നല്കാന് അനുവദിക്കണമെന്ന് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ രോഹ്തഗി വാദിച്ചു. ഇക്കാര്യം അംഗീകരിച്ച കോടതി, തോമസ് ചാണ്ടിയുടെ ഹര്‍ജിയിലെ നിയമപ്രശ്നം പരിഗണിക്കണമെന്ന നിര്‍ദ്ദേശവും സുപ്രീംകോടതി ഹൈക്കോടതിക്ക് നല്കി.
സിപിഐ നേതാവ് ടി.എന്‍ മുകുന്ദന് നല്കിയ തടസ്സ ഹര്‍ജി സുപ്രീംകോടതി ഇന്നലെ പരിഗണിച്ചില്ല. മുകുന്ദന് തന്റെ വാദങ്ങള്‍ ഹൈക്കോടതിയില്‍ ധരിപ്പിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: