കോഴിക്കോട്: സംസ്ഥാന വ്യാപകമായി സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വമായ പരിശ്രമം ചില സംഘടനകള്‍ നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു. സംസ്ഥാനത്തും മലബാര്‍ മേഖലയിലും അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി.
ആരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്ന് വ്യക്തമല്ല. ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായ അക്രമം നടത്താന്‍ ശ്രമം നടന്നു. സാമുദായികമായ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തുന്നു. ഇത് അത്യന്തം അപകടകരമായ സാഹചര്യമാണ്. 1991ല്‍ തെക്കന്‍ ജില്ലകളിലുണ്ടായ സമാനമായ സംഭവം മലബാര്‍ മേഖലയില്‍ ആവര്‍ത്തിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ ഇടപെടണം. ഇത്തരം ശ്രമങ്ങള്‍ നടക്കുമ്പോള്‍ കൈയുംകെട്ടി നോക്കിയിരിക്കുന്ന സമീപനമല്ല ഉണ്ടാവേണ്ടത്.
കശ്മീരിലുണ്ടായ സംഭവം വേദനിപ്പിക്കുന്നതാണ്. പക്ഷേ അതിന് സാമുദായിക നിറം നല്കി കേരളത്തില്‍ ബോധപൂര്‍വ്വമായി കലാപങ്ങള്‍ക്ക് വഴിമരുന്നിടാന്‍ ശ്രമിക്കുകയാണ്. ഇതിനെ മുളയിലെ നുള്ളാന്‍ കേരളത്തിലെ എല്ലാരാഷ്ട്രീയ നേതൃത്വവും ഭരണനേതൃത്വവും തയ്യാറാകണം. കശ്മീര്‍ സര്‍ക്കാര്‍ ഉത്തരവാദിത്വ ബോധത്തോടെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രം നല്‍കുന്നത് തടയാന്‍ ജമ്മു ബാര്‍ അസോസിയേഷന് അംഗങ്ങള്‍ ശ്രമിച്ചു.
കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ തെരഞ്ഞെടുപ്പ് ഏജന്റ് ആയിരുന്ന ബാര്‍ അസോസിയേഷന് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് കോടതിക്കകത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്ന് സംസ്ഥാനസര്‍ക്കാരും കേന്ദ്രസര്‍ക്കാരും അറിയിച്ചിട്ടുണ്ട്. എന്നിട്ടും വിഷലിപ്തമായ അപവാദ പ്രചരണം നടത്തി കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് കേരളത്തില്‍ നടക്കുന്നത്. ഇരയുടെയും വേട്ടക്കാരന്റെയും ജാതിയും മതവും നോക്കുന്ന സാഹചര്യത്തിലേക്ക് കേരളം എത്തുകയാണ്. ഇത് അത്യന്തം അപകടകരമാണ്.
സംസ്ഥാനത്ത് 2017ല്‍ 3078 ബലാത്സംഗക്കേസുകളാണ് ഉണ്ടായത്. ഇതില്‍ 1101 കുട്ടികള്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. ഇതില്‍ തന്നെ 26 കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്നു മുതല്‍ 16 വയസ്സുവരെയുള്ളവരാണിവര്. ഈ കേസുകളില്‍ ഏഴു ശതമാനം മാത്രമാണ് കേസ്സെടുത്തിട്ടുള്ളത്. ഈ കേസുകളിലൊന്നും കൃത്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനായിട്ടില്ല. സാഹചര്യം ഇതാണെന്നിരിക്കെ ബിജെപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: