എടത്വ: റോഡിലെ കുഴിയില്‍ വീണ ഓട്ടോ നിയന്ത്രണം തെറ്റി ആഴമുള്ള നദിയിലേക്ക് മറിഞ്ഞു. അഞ്ചും സ്ത്രീകളും ഡ്രൈവറും നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ അത്ഭുതകരമായി രക്ഷപെട്ടു. എടത്വ മാര്‍ക്കറ്റ്-ഇല്ലിമൂട് റോഡില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം.തായങ്കരി സ്വദേശികളായ കരീക്കളത്തില് വാസന്തി (51), അറുപതില്‍ചിറ മായ (39), അജിതാഭവനത്തില്‍ ഭവാനി (60), ദേവസ്വം തറ സുലേഖ (37), മെതിക്കളത്തില്‍ സാലി ബിനു (42), ഡ്രൈവര്‍ വടകരത്തറ വിനോദ് (33) എന്നിവരായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. കുഴിയില്‍ വീണ ഓട്ടോ കല്ലില്‍ തട്ടി നീയന്ത്രണം തെറ്റി എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയുടെ മുന്നിലൂടെയുള്ള ആഴമേറിയ നദിയിലേക്ക് വീഴുകയുമായിരുന്നു. ഓട്ടോ പൂര്‍ണ്ണമായും നദിയുടെ ആഴത്തിലേക്ക് മുങ്ങി താഴുകയും ചെയ്തു. സമീപവാസികളും വഴിയാത്രക്കാരുമായ പരുത്തിപ്പള്ളിച്ചിറ ബാബു ദേവസ്യാ, മണ്ണിശ്ശേരില്‍ തോമസുകുട്ടി, ജോണ്സണ് കല്ലറയ്ക്കല്‍ എന്നിവര്‍ നദിയിലേക്ക് ചാടി ഓട്ടോയിലുണ്ടായിരുന്നവരെ കരക്കെത്തിക്കുകയായിരുന്നു. സ്ത്രീകളെ മറ്റ് വാഹനങ്ങളില്‍ കയറ്റി എടത്വ മഹാജൂബിലി ആശുപത്രിയിലെത്തിച്ചു. എല്ലാവരും അപകടനില തരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: