ആലപ്പുഴ: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേക്ക് നീണ്ടതോടെ രോഗികളുടെ ദുരിതം വര്‍ദ്ധിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ അടിയന്തര വിഭാഗങ്ങള്‍ ഒഴികെയുള്ളവയുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചു. ജില്ലാ ജനറല്‍ ആശുപത്രി മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍വരെ ഒപിയും മറ്റു വിഭാഗങ്ങളും പ്രവര്‍ത്തിച്ചില്ല. അത്യാഹിത വിഭാഗം, ഗൈനക്കോളജി, ഓപ്പറേഷന്, മോര്‍ച്ചറി തുടങ്ങിയ അടിയന്തര വിഭാഗങ്ങളില്‍ സേവനം ലഭ്യമാക്കിയ ഡോക്ടര്‍മാര്‍ ഒപ്പ് രേഖപ്പെടുത്താതെയാണു ജോലി ചെയ്തത്. 18 മുതല്‍ സമരം ശക്തിപ്പെടുത്താന്‍ കേരള ഗവ.മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന് ജില്ലാ പൊതുയോഗം തീരുമാനിച്ചു. പാലക്കാട്ട് അകാരണമായി സസ്പെന്‍ഡ് ചെയ്ത ഡോക്ടറെ തിരിച്ചെടുക്കുക, വേണ്ടത്ര ഭൗതിക സൗകര്യങ്ങളും ജീവനക്കാരും ഇല്ലാതെ ആരംഭിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: