കോട്ടയം: മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. മാന്നാനം കെഇ കോളേജിലെ ഒന്നാം വര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നേമം എടക്കോട് സ്നേഹസില്‍ സുരേഷ്, പ്രീത ദമ്പതികളുടെ മകനുമായ പ്രേം സാഗര്‍ (18) ആണ് ഇന്നലെ രാവിലെ മരിച്ചത്. ഒരു വിദ്യാര്‍ത്ഥിയും അധ്യാപകനും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മാന്നാനത്തും സമീപത്തുമായി ഇരുനൂറോളം പേര്‍ക്കാണ് രോഗം ബാധിച്ചത്. പ്രേം സാഗറിന്റെ മരണത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ പ്രതിഷേധിച്ചു.
മാന്നാനം കെഇ കോളേജില്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്നു പ്രേം സാഗര്‍. കോളേജിലും കാന്റീനിലും ഉപയോഗിക്കുന്ന വെള്ളത്തില്‍ നിന്നാണ് രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്. കഴിഞ്ഞ ജനുവരിയില്‍ കോളേജിലെ നൂറ്റമ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു.
ഒരു വിദ്യാര്‍ത്ഥി കൂടി മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. കൊമേഴ്സ് വിഭാഗം അധ്യാപകനായ പ്രജോദ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: