ശ്വേതാശ്വതരോപനിഷത്തിന്റെ രണ്ടാം അദ്ധ്യായത്തില്‍ ഈ ധ്യാനാഭ്യാസത്തിന്റെ ആദ്യപടികള്‍, ലക്ഷണം, ഫലം മുതലായവയെല്ലാം വിസ്തരിച്ചു പറയുന്നു. അഗ്നി മഥനം ചെയ്യപ്പെടുമ്പോഴും, വായു നിരോധിക്കപ്പെടുമ്പോഴും, സോമരസം അതിരു കവിഞ്ഞു പോകുമ്പോഴും മനസ്സ് ബ്രഹ്മാകാരമായിത്തീരുന്നു. ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതികള്ക്കു കാരണമായ സവിതൃദേവനിലൂടെ അനാദ്യനന്തമായ ബ്രഹ്മത്തെ സേവിക്കണം. ബ്രഹ്മപ്രാപ്തി ഉണ്ടായാല്‍ പിന്നെ പുനര്‍ജന്മമില്ല. എന്നു മാത്രമല്ല, ചെയ്യുന്ന ശ്രൗതസ്മാര്ത്തകര്മ്മങ്ങളൊന്നും ബന്ധകാരണം ആകുകയില്ല.
ശിരസ്സ്, കഴുത്ത്, നെഞ്ച് ഇവ നേരെ പിടിച്ച് ശരീരത്തെ ഇളകാതെ നിര്‍ത്തി ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് ഹൃദയത്തില്‍ കേന്ദ്രീകരിച്ച് ഓങ്കാരമാകുന്ന തോണിയിലേറി സംസാരത്തിലെ ഭയങ്കരങ്ങളായ ഒഴുക്കുകളെ തരണം ചെയ്യണം. ഇന്ദ്രിയചേഷ്ടകളെ നിയന്ത്രിച്ച്, പ്രാണനെ അടക്കി നിര്‍ത്തുമ്പോള്‍ പ്രാണവ്യാപാരം മന്ദഗതിയിലാകും. അപ്പോള്‍ നാസികയിലൂടെ ശ്വസിക്കണം. മെരുങ്ങാത്ത കുതിരകളെ കെട്ടിയ വാഹനത്തെ എന്ന പോലെ പ്രമാദം സംഭവിക്കാത്തവിധം മനസ്സിനെ നിയന്ത്രിക്കണം.
നിരപ്പാര്‍ന്നതും അഴുക്കു പുരളാത്തതും വിക്ഷേപം ഉണ്ടാക്കുന്ന ശബ്ദങ്ങളും മറ്റും ഇല്ലാത്തതും മനസ്സിന് സന്തോഷം ഉണ്ടാക്കുന്നതും കണ്ണിനു ക്ലേശം ഉണ്ടാക്കുന്ന ദൃശ്യങ്ങള്‍ ഒന്നും ഇല്ലാത്തതുമായ ഗുഹാന്തരങ്ങളിലോ വലിയ കാറ്റില്ലാത്ത സ്ഥലങ്ങളിലോ ഇരുന്നു വേണം ധ്യാനം ശീലിക്കേണ്ടത്. യോഗാഭ്യാസദശയില് മഞ്ഞ്, പുക, സൂര്യന്, വായു, അഗ്നി, നക്ഷത്രം, മിന്നല്‍, സ്ഫടികം, ചന്ദ്രന് എന്നിവയുടെ ദര്‍ശനം ഉണ്ടാകുന്നത്, ബ്രഹ്മത്തിന്റെ അഭിവ്യക്തി ഉണ്ടാക്കുന്ന തരത്തില്‍, യോഗപുരോഗതിയുടെ ലക്ഷണങ്ങള്‍ ആണ്.
പൃഥ്വി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളില്‍ മനസ്സ് ഏകാഗ്രമാകുമ്പോള്‍ ഭൗതികങ്ങളായ അഞ്ചു യോഗഗുണങ്ങള് പ്രത്യക്ഷപ്പെടും. അപ്പോള്‍ യോഗിക്ക് ജരാ, രോഗ, മരണങ്ങള് ഉണ്ടാകുകയില്ല. ശരീരത്തിനു ലാഘവം, ആരോഗ്യം, ലൗകികവിഷയങ്ങളില്‍ ആസക്തി ഇല്ലാതാകല്‍, ശരീരകാന്തി, സ്വരമാധുര്യം, സുഗന്ധം, മലമൂത്രങ്ങള്‍ അല്പമാകല് എന്നിവയാണ് യോഗാഭ്യാസത്തിന്റെ പ്രാഥമികഫലങ്ങള്‍.
മണ്ണ് പുരണ്ട് ശോഭ മങ്ങിക്കിടക്കുന്ന ഒരു വസ്തു നല്ലവണ്ണം കഴുകി എടുത്താല്‍ തിളങ്ങുന്നതു പോലെ ആത്മതത്വത്തെ സാക്ഷാല്‍ക്കരിക്കുമ്പോള്‍ ദു:ഖാതീതനും കൃതകൃത്യനും ആയിത്തീരും. ആത്മാവ്, പ്രപഞ്ചത്തില്‍ മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന ഈശ്വരന്, ബ്രഹ്മം എന്നീ മൂന്നും ഒന്നു തന്നെ എന്ന സത്യം സാക്ഷാത്കരിക്കുമ്പോള്‍ സംസാരബന്ധനത്തില്‍ നിന്നും മുക്തനാകുന്നു.
മൂന്നാമത്തേതില്‍ ധ്യാനത്തിന്റെ ലക്ഷ്യം അഥവാ സാധ്യം എന്തെന്നു വിവരിക്കുന്നു. ഏകവും അദ്വയവുമായ ആ പരമാത്മതത്വത്തെ ആദ്യം സഗുണസാകാരരൂപത്തിലും പിന്നെ അന്തര്യാമി ആയും വിരാട്രൂപിയായും വിവരിച്ച ശേഷം നിര്‍ഗുണനിരാകാരമായ രൂപത്തിലും വര്‍ണ്ണിക്കുന്നു. മായാവിയും അദ്വിതീയനും എല്ലാവരുടെയും ഉള്ളില്‍ പ്രത്യഗാത്മാവായി കുടികൊള്ളുന്നവനും ബ്രഹ്മസ്വരൂപിയും ആയ രുദ്രദേവന് തന്റെ മായാശക്തികളെക്കൊണ്ട് എല്ലാ ലോകങ്ങളെയും സൃഷ്ടിച്ചു പാലിക്കുന്നു. അവസാനം തന്നിലേക്കു തന്നെ ഉപസംഹരിക്കുന്നു എന്നറിയുന്നവര്‍ ജനനമരണാതീതമായ അവസ്ഥയെ പ്രാപിക്കുന്നു.
ബ്രഹ്മത്തിന്റെ ആ സാകാരാവസ്ഥയ്ക്കുമപ്പുറത്തുള്ള നിരാകാരതലത്തെ സാക്ഷാത്കരിക്കുമ്പോള്‍ അമൃതത്വം പ്രാപിക്കുന്നു. അജ്ഞാനമാകുന്ന അന്ധകാരത്തിനുമപ്പുറത്ത് സൂര്യനെപ്പോലെ പ്രകാശിക്കുന്നവനും മഹാനും ആയ ആ പുരുഷനെ ഞാന്‍ അറിയുന്നു. അവനെത്തന്നെ അറിഞ്ഞാല്‍ മരണാതീതനാകാന് കഴിയും. പരമപദപ്രാപ്തിക്കു വേറേ വഴിയില്ല.
അംഗുഷ്ഠമാത്രം വലിപ്പത്തില്‍ പ്രാണികളുടെ ഹൃദയഗുഹയില്‍ വസിക്കുന്നവനും അനേകം ശിരസ്സും കണ്ണുകളും പാദങ്ങളും ഉള്ളവനും ആയ ആ പുരുഷന് ഈ പ്രപഞ്ചത്തെ പൂര്‍ണ്ണമായും ആവരണം ചെയ്തിട്ട് പത്തംഗുലം അതിക്രമിച്ചു നിലക്കൊള്ളുന്നു. എല്ലാം അതാണ്. എല്ലാറ്റിലും അതു കുടികൊള്ളുന്നു. ഉല്‍പ്പത്തിയോ പരിണാമമോ അതിനില്ല. അതാണ് പരബ്രഹ്മത്തിന്റെ വിരാട്പുരുഷരൂപം.
നാലാമദ്ധ്യായത്തില്‍ തത്വബോധം ഉണ്ടാകാനും മായയില്‍ നിന്നും മോചനം ലഭിക്കാനും ആയി ആ ദേവനെ സ്തുതിക്കുന്നു, മഹത്വം, സ്വരൂപം എന്നിവ വര്‍ണ്ണിക്കുകയും ചെയ്യുന്നു. ഇവിടെയാണ് പ്രകൃതിയെ മായയായും മഹേശ്വരനെ മായാനാഥനായും പറയുന്നത്.
അഞ്ചാമധ്യായത്തില്‍ ക്ഷരമായ ജഗത്ത് ഭോഗ്യം, അക്ഷരമായ ജീവന് ഭോക്താവ്, പരമാത്മാവ്, നിയന്താവ് എന്നിങ്ങനെയുള്ള ക്ഷരാക്ഷരപ്രകൃതികളുടെ നിയന്താവായ പരമാത്മാവിന്റെ സ്വരൂപം വ്യക്തമാക്കിയതിനു ശേഷം ജീവന് സ്വസങ്കല്പാനുസാരം വിവിധ യോനികളില്‍ വന്നു ജനിക്കുകയും ആത്മജ്ഞാനം കൊണ്ട് എല്ലാവിധ ബന്ധനങ്ങളില്‍ നിന്നും മുക്തനാകുകയും ചെയ്യും എന്നു പറയുന്നു.
ആറാമധ്യായത്തിലും പരമാത്മാവിന്റെ സ്വരൂപം, മഹത്വം എന്നിവയെ വിസ്തരിച്ച ശേഷം പരമാത്മജ്ഞാനം കൊണ്ടു മാത്രമേ സംസാരദു:ഖത്തിനു നിവൃത്തി വരൂ എന്ന് സമര്‍ത്ഥിക്കുന്നു.
ഈ ഉപനിഷത്തിനെക്കുറിച്ച് മൃഡാനന്ദസ്വാമികള്‍ പറയുന്നത് ശ്രദ്ധേയമാണ്- വേദാന്തദര്‍ശനത്തിലെ സിദ്ധാന്തങ്ങളെ രൂപവല്‍ക്കരിക്കുന്നതിന് അടിസ്ഥാനമായി നില്ക്കുന്ന ദശോപനിഷത്തുകളെപ്പോലെ അത്രയും പൗരാണികം ആയിട്ടുള്ള ഒന്നല്ല ഇത്. വേദാന്തദര്‍ശനം സുസ്ഥാപിതമായതിന്നു ശേഷമായിരിക്കണം ഇതിന്റെ കാലം. അതുകൊണ്ട് അത് താരതമ്യേന അര്വ്വാചീനമാകുന്നു.
ഉപനിഷത്തുകളിലെ നിര്ഗുണനിരാകാരബ്രഹ്മവാദം സാകാരോപാസനയ്ക്ക് വഴിമാറിക്കൊടുക്കുകയും ശിവാരാധനയ്ക്ക് പ്രാബല്യം സിദ്ധിക്കുകയും ചെയ്ത ഒരു കാലഘട്ടത്തിലായിരിക്കാം ഈ ഉപനിഷത്ത് എഴുതപ്പെട്ടത്. രുദ്രന്, ശിവന്, മഹേശ്വരന് എന്നീ വാക്കുകള്‍ ഇതില്‍ ആവര്‍ത്തിച്ചു വരുന്നുണ്ട്. മാത്രമല്ല, രുദ്രന്ന് സൃഷ്ടിസ്ഥിതിസംഹാരകര്ത്തൃത്വത്തിനുപരി വേദാന്തത്തിലെ പരബ്രഹ്മത്തിന്റെ പദവി തന്നെ ഇതില്‍ നല്‍കുന്നുണ്ട്. ഗിരിശന്ത, ഗിരിത്ര എന്ന വിശേഷണങ്ങള്‍ നല്കുന്നതുകൊണ്ട്, കൈലാസവാസിയായ ശ്രീ പരമേശ്വരനെയാണ് ലക്ഷ്യമാക്കുന്നത് എന്നു വിചാരിക്കുന്നതില്‍ തെറ്റില്ല.
ആ പദങ്ങള്‍ക്കു വേറെ വിധത്തിലും അര്‍ത്ഥം പറയാവുന്നതാണെന്നതു ശരി തന്നെ. എന്നാല്‍ ശിവാരാധനയാകുന്ന സഗുണോപാസനയെ ബ്രഹ്മജ്ഞാനം നേടുവാനുള്ള നിര്ഗുണധ്യാനത്തിനുള്ള ഒരു ഉപാധിയായിട്ടേ ഇവിടെ സ്വീകരിക്കുന്നുള്ളൂ. നിര്ഗുണബ്രഹ്മസാക്ഷാത്കാരം കൊണ്ടല്ലാതെ മോക്ഷം കിട്ടുകയില്ലെന്ന് ഇതില്‍ ഉറപ്പിച്ചു പറയുന്നു. ആദ്ധ്യാത്മികജീവിതത്തില്‍ സഗുണനിര്ഗുണോപാസനകള്ക്കുള്ള സ്ഥാനം ഇതില്‍ വ്യക്തമായി വിവരിക്കുന്നു. ഭക്തന്മാര്ക്കും ജ്ഞാനികള്‍ക്കും മാര്‍ഗ്ഗദര്‍ശനം നല്കുന്ന ഈ വിവരണം ശ്വേതാശ്വതരത്തിന്റെ പ്രത്യേകതയാണ്.
മറ്റൊരു പ്രത്യേകത ഇതില്‍ സാംഖ്യദര്ശനത്തേയും യോഗദര്‍ശനത്തേയും പറ്റി വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്നുള്ളതാകുന്നു. രണ്ടാമദ്ധ്യായത്തില്‍ യോഗത്തിന്റെ അഷ്ടാംഗങ്ങളെപ്പറ്റി വിസ്തരിച്ച വിവരണം തന്നെ കാണാം. സാംഖ്യന്മാര് ഇതിലെ പ്രധാനപ്പെട്ട രണ്ടു മന്ത്രങ്ങളെ പ്രമാണത്വേന അംഗീകരിക്കുന്നു. അജാമേകാം ലോഹിതശുക്ലകൃഷ്ണാം.. എന്നതില്‍ പറയുന്നതാണ് സാംഖ്യദര്‍ശനത്തിന്റെ അടിസ്ഥാനതത്ത്വം. ലോഹിതശുക്ലകൃഷ്ണയായ അജത്രിഗുണാത്മികയായ പ്രകൃതി, അതിനെ സേവിക്കുന്നവന് ബദ്ധപുരുഷന്, ഭുക്തഭോഗയായ പ്രകൃതിയെ ത്യജിക്കുന്നവന് മുക്തപുരുഷന് ഇങ്ങനെ സാംഖ്യസിദ്ധാന്തം സ്പഷ്ടമായി ഇവിടെ പറഞ്ഞിരിക്കുന്നു.
സാംഖ്യമതസ്ഥാപകനായ കപിലമഹര്‍ഷിയുടെ നാമത്തെത്തന്നെ പരാമര്‍ശിക്കുന്ന അഞ്ചാമദ്ധ്യായത്തിലെ രണ്ടാമത്തെ മന്ത്രമാണ് (ഋഷിം പ്രസൂതം കപിലം യസ്തമഗ്രേ..) അവരുദ്ധരിക്കുന്ന മറ്റൊന്ന്. പക്ഷെ, ശങ്കരഭഗവത്പാദര്‍ തന്റെ ഭാഷ്യത്തില്‍ ഈ രണ്ടു മന്ത്രങ്ങള്‍ക്കും മറ്റൊരു തരത്തിലുള്ള വ്യാഖ്യാനമാണ് നല്‍കുന്നത്. ഇതുപോലെ ദ്വൈതവാദികളും നാലാമദ്ധ്യായത്തിലെ രണ്ടു മന്ത്രങ്ങളെ തങ്ങളുടെ മതത്തിന് ഉപോദ്ബലകങ്ങളായി ഉദ്ധരിക്കാറുണ്ട്.. ചുരുക്കത്തില്‍ വേദാന്തം, സാംഖ്യം, യോഗം, ദ്വൈതം, അദ്വൈതം, സഗുണോപാസന, നിര്‍ഗുണോപാസന മുതലായ എല്ലാ മതങ്ങളേയും ഏകോപിപ്പിക്കുന്ന ഒരു സമന്വയോപനിഷത്തായി ഇതിനെ കണക്കാക്കാവുന്നതാണ് എന്ന് മൃഡാനന്ദസ്വാമി ചൂണ്ടിക്കാണിക്കുന്നു.
(തുടരും..)
പ്രതികരിക്കാൻ ഇവിടെ എഴുതുക: