നമുക്ക് ശരീരത്തിനും മനസ്സിനും വേണ്ടത് ആരോഗ്യമാണ്. അതിന് നല്ല ഭക്ഷണവും നല്ല വാര്‍ത്തകളും മതി. ഒപ്പം നമ്മെ നാമായി അംഗീകരിക്കുന്ന കുടുംബവും സമൂഹവും ഉണ്ടായിരിക്കണം. പണ്ട് അതിന് സഹായകമായി കൂട്ടുകുടുംബവും കുലത്തൊഴിലില്‍ അധിഷ്ഠിതമായ ജാതിവ്യവസ്ഥയും ഉണ്ടായിരുന്നു. ഇന്നത് മാറി. ശാസ്ത്രവും സാങ്കേതികരംഗത്തെ കണ്ടുപിടുത്തങ്ങളും നാം ഇന്നുവരെ അചഞ്ചലമെന്നു കരുതിയിരുന്ന മിക്ക സമവാക്യങ്ങളെയും തൂത്തെറിഞ്ഞുകൊണ്ടിരിക്കുകയാണ്. തത്ത്വശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രീയം, നീതിവ്യവസ്ഥ, സാമൂഹ്യശാസ്ത്രം, എന്നുവേണ്ട, ഭാഷയും കണക്കും കലയും, പോലും ഇന്ന് അനുദിനം പുതിയ അര്‍ത്ഥതലങ്ങളിലേക്കും രൂപങ്ങളിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റത്തിന്റെ സുനാമിശക്തി മാനവസമൂഹത്തിന്റെ നിലനില്‍പ്പിന്റെയും പുരോഗതിയുടെയും അടിസ്ഥാനശിലകളായ കുടുംബം, ദൈവസങ്കല്പ്പം, ഗുരുശിഷ്യബന്ധം ഇവയെപ്പോലും ഉലയ്ക്കുകയാണ്.
ഇന്നത്തെ കുട്ടികളാരും രാഷ്ട്രീയം സംസാരിക്കാറില്ല. പക്ഷെ അവര്‍ക്ക് ഇക്കണോമിക്സും ലേറ്റസ്റ്റ് ടെക്നോളജി കണ്ടുപിടിത്തങ്ങളും കരാട്ടെയും കുങ്ഫുവും യോഗയും കളികളും സിനിമയും പുസ്തകവും അറിയാം. ടി.വിയിലെ വാര്‍ത്തകളും
സോഷ്യല്‍ മീഡിയായിലെ ട്രോളിംഗും എല്ലാം പരസ്യം പോലെയേ അവര്‍ കാണുന്നുള്ളു. അഴിമതിയും സ്വാര്‍ത്ഥവും എല്ലാവരിലും അവര്‍ കാണുന്നു. അത് തെറ്റാണെന്ന് അവര്‍ കരുതുന്നില്ല. അവര്‍ക്ക് ഭാവിയെക്കുറിച്ച് ഭയമില്ല. ഇന്ത്യയെക്കുറിച്ച് അഭിമാനമുണ്ട്. ഒരു ദൈവത്തെപ്പോലെ അവര്‍ ഗാന്ധിപ്രതിമയെ കൈകൂപ്പും. ഏറ്റവും അഭിമാനം ഇവര്‍ക്ക് ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയും ജനഗണമനയുമാണ്.
എന്റെ ഗ്രാന്‍ഡ് ഗ്രാന്‍ഡ് അനന്തിരവന് പന്ത്രണ്ടു വയസ്സുകാരന് എന്നോട് രഹസ്യം പറഞ്ഞു. മോഹനപ്പൂപ്പനമ്മാവാ, എന്റെ അമ്മയും അഛനും തമ്മില്‍
എന്നും വഴക്കുകൂടും. എന്നെയും ചേച്ചിയെയും കുറിച്ചാ വഴക്ക്. പഠിക്ക്. പഠിക്ക്. ഹോംവര്‍ക്ക് ട്യൂഷന്. ഫുഡ് കഴിക്ക്. നിറച്ച് കഴിക്ക്. നോ മൊബൈല്‍. നോ ടി വി. അപ്പൂപ്പനമ്മാവാ, നോക്ക്, സീ, ഇവരുടെ കുട്ടിക്കാലത്ത് ടിവീം മൊബൈലും ഇല്ലാത്തത് ഞങ്ങളുടെ കുറ്റമാണോ?
കുറച്ചു നാള് മുമ്പാണ്, എന്റെ മറുനാടന്‍ സുഹൃത്ത്, കൊച്ചി വാണിജ്യവ്യവസായ മേഖലയിലെ ഉന്നതരിലൊരാള്‍, തികഞ്ഞ ഈശ്വരവിശ്വാസി, അസ്വസ്ഥനായി എന്നോട് ചോദിച്ചു.
വര്‍മ്മാജി, ഞാനെങ്ങിനെ ഇതിനെ നേരിടും? ഐയാം റിയലി അപ്സെറ്റ്.
പ്രശ്നം ലളിതമായിരുന്നു. രാവിലെ പത്തു മണി. അദ്ദേഹം മുംബൈയിലേക്കു പോകാന്‍ തയാറാകുകയായിരുന്നു. പേരമകള്‍ മൂന്നര വയസ്സുകാരിയെ പതിവുപോലെ ഒന്നു ലാളിച്ചു. അവള് ചിരിച്ചു കൊണ്ട് അദ്ദേഹത്തെ ഒന്നു ഞോടി കണ്ണിറുക്കി പറഞ്ഞു.
ദാദാ, എന്റെ ഈ അമ്മ കള്ളിയാണ്. എപ്പഴും കള്ളം പറയും.
സുഹൃത്ത് ശരിക്കും ഞെട്ടി.
എന്താ നീ പറേണത് ? നോ നോ, അങ്ങിനെ പറയാന്‍ പാടില്ല. അമ്മ ഒരിക്കലും കള്ളം പറയുകില്ല.
അവള് ചിരിച്ചു.
പറയും. പറയും. ഇപ്പം നോക്കിക്കോ. പപ്പാ ആഫീസില്‍
പോയില്ലേ ? ഇപ്പം ദാദായും എയര്‍പോര്‍ട്ടില്‍ പോകും. അമ്മ ദാ, അകത്ത് ഡ്രസ്സു ചെയ്യുകാ. എന്നിട്ട് വരുമ്പം എന്നോട് പറയും. മുന്നീ, അമ്മ ഡോക്ടറെ കണ്ടിട്ടു വരാം. ഓകെ? അമ്മ ശരിക്കും സിനിമാ കാണാന്‍ പോകുവാ. വേറെ ആന്റിമാരുടെകൂടെ.
എന്നെ കൊണ്ടുപോകാതിരിക്കാനാ ഡോക്ടറുടെ അടുത്ത് പോകുകാന്നു പറയുന്നത്. എനിക്ക് ഡോക്ടറെ ഇഷ്ടമല്ല. കുത്തി വയ്ക്കും. അതിനാ കള്ളം പറയുന്നത്.
ഡ്രൈവര്‍ കാറുമായി വന്നു നിന്നെങ്കിലും സുഹൃത്ത് പത്തു മിനിട്ടു വെയിറ്റു ചെയ്തു. മകള്‍ റഡിയായി സ്വന്തം കാറിന്റെ
കീയുമായി വരുന്നതു വരെ കാത്തു.
മോള് എങ്ങോട്ടാ?
അച്ഛാ, ഡോക്ടറുടെ അപ്പോയന്റ്മെന്റുണ്ട്.
സുഹൃത്തിന്റെ കൈയില്‍ കൊച്ചു മകളുടെ ഒരു മാന്തല്‍. അവള് സിനിമാ സ്റ്റൈലില്‍ തല ചരിച്ച് ഒരു കണ്ണിറുക്ക്. ഒരു പുഞ്ചിരി.
ഞാന്‍ മകളെ ശാസിക്കണോ? കള്ളം പറയരുത് എന്നുപദേശിക്കണോ? എനിക്കറിഞ്ഞുകൂടാ. നിര്‍ദ്ദോഷമായ കള്ളമാണ്. പക്ഷെ നമ്മുടെ ഈ കള്ളം മനസ്സിലാക്കുന്ന കുട്ടികളാണിന്നുള്ളത് എന്നു അവളെ പറഞ്ഞു മനസ്സിലാക്കിക്കണോ? വാട്ടീസ് ദി സൊല്യൂഷന്?
ഒരു ലവലുവരെ നാമെല്ലാവരും സത്യവാന്മരാണ്. അതു കഴിഞ്ഞാല്‍ നമുക്കു കള്ളം പറയുന്നതിന് ഒരു മടിയുമില്ല. പക്ഷെ ആ ലവല്‍ ഏതാണെന്നതിലേ ചിന്താക്കുഴപ്പമുള്ളു. ഏറി വരുമ്പോള്‍ നമ്മള്‍ക്ക് പുരാണത്തിലെ ഏറ്റവും സത്യവാനായ ധര്‍മ്മപുത്രരുടെ അശ്വത്ഥാമാ കഥ പോലും സഹായത്തിനു വരും.
പക്ഷെ ഇന്നത് നടക്കില്ല. സി സി ടി വിയും, ഗൂഗിളും സൂക്ഷിച്ചു നോക്കുന്ന കണ്ണുകളാണ് പുതു തലമുറയുടേത്. അവര്‍ നമ്മുടെ കള്ളം കണ്ടുപിടിക്കാന്‍ പ്രാപ്തരാണ്.
ഇന്ന് ഗൂഗിളും ആപ്പുകളും വിദ്യാഭ്യാസമേഖലയില്‍ കുട്ടികളെ അര്‍ജുനന്മാരാക്കുന്നതില്‍ നിന്നു മാറ്റി ഏകലവ്യരാക്കുന്ന പ്രക്രിയ സഫലമാക്കിക്കഴിഞ്ഞു. രാവിലെയും വൈകിട്ടും രണ്ടു മണിക്കൂര്‍ സ്ക്കൂള്‍ബസ് ടൈം വേസ്റ്റും, ഏഴ് അദ്ധ്യാപകരും
നാല്പതു കുട്ടികളും അവരുടെ വ്യക്തിഗത ടാലന്റിന് ഇടം ലഭിക്കാത്ത കരിക്കുലവും ഇനി ഏറെക്കാലം നിലനില്ക്കുകയില്ല.
എന്താണ് കരണീയം? ഒരു ട്രയല്‍.
അച്ഛനോടും അമ്മയോടും ഒരു അപേക്ഷ.
ദിവസവും ഒരു നേരമെങ്കിലും മക്കളോടൊരുമിച്ചിരുന്ന്
ഭക്ഷണം കഴിക്കുക.
ആഴ്ച്ചയിലൊരിക്കല്‍ ഒരു മണിക്കൂറെങ്കിലും കുട്ടികളുമൊത്ത് അവര്‍ സെലക്ടു ചെയ്ത അവര്‍ക്കിഷ്ടപ്പെട്ട ടിവി പ്രോഗ്രാം കാണുക.
ഇടയ്ക്ക് അവരെ അടുത്തു വിളിച്ച് അവരുടെ സ്ക്കൂള് പഠനവുമായി ഒരു ബന്ധവുമില്ലാത്ത കഥയോ കവിതയോ കൊച്ചുവര്‍ത്തമാനമോ പറയുക.
പിന്നെ ഒപ്പം ചിരിക്കാന്‍ ശ്രമിക്കുക. അവരും നമ്മളും തമ്മില്‍ ആധുനികത വരുത്തിക്കൊണ്ടിരിക്കുന്ന വിടവ് കുറയണം.
വലിയ വിഷമമാണ്. പക്ഷെ നമുക്ക് ശ്രമിക്കാം. ശ്രമിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: