അപ്രഖ്യാപിത ഹര്‍ത്താലി ന്റെ മറവില്‍ മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ വ്യാപക അക്രമം. മലപ്പുറത്ത് സേവാഭാരതിയുടെ ആംബുലന്‍സ് ആക്രമിച്ച ഹര്‍ത്താലുകാര്‍ അമ്പാടിനഗറിലെ ഭജന മഠത്തിന്റെ മതില് തകര്‍ത്തു. ബോേലാ തക്ബീര്‍ മുഴക്കി പോലീസിനെ നേരിട്ട ഇസ്ലാമിക തീവ്രവാദികള്‍ നിരവധി സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകളും ഓട്ടോറിക്ഷകളും തകര്‍ത്തു. അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ മിക്കയിടങ്ങളിലും പോലീസ് അവര്‍ക്ക് അകമ്പടി സേവിക്കുകയായിരുന്നു.
മലപ്പുറത്തെ താനൂര്‍, പരപ്പനങ്ങാടി, തിരൂര്‍ പോലീസ് സ്റ്റേഷന് പരിധികളില്‍ ഏഴ് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ജമ്മുകാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി കൊല്ലപ്പെട്ടതിന്റെ മറവിലാണ് അക്രമം. മുസ്ലീം തീവ്രവാദ ഗ്രൂപ്പുകള്‍ ജനകീയ ഹര്‍ത്താലെന്ന പേരില്‍ സോഷ്യല്‍ മീഡിയ വഴിയാണ് ആഹ്വാനം ചെയ്തത്. പകല്‍ സിപിഎമ്മായും രാത്രിയില്‍ എസ്ഡിപിഐക്കാരായും നടക്കുന്നവരാണ് അക്രമത്തിനു പിന്നില്‍. ഇതോടെ സിപിഎമ്മുകാര്‍ ഹര്‍ത്താലില്‍ പങ്കെടുത്തില്ലെന്ന പ്രസ്താവനയുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി.
താനൂരില്‍ ഏഴ് പോലീസുകാര്‍ക്ക് പരിക്കേറ്റു. വെട്ടം പടിയത്ത് അമ്പാടി നഗറിലെ ശ്രീശാസ്താ ഭജനമഠത്തിന്റെ മതില് തകര്‍ത്തു. ആലത്തിയൂരിലും ബിപി അങ്ങാടി കണ്ണംകുളത്തും തൃക്കണ്ടിയൂരിലും പോലീസ് ലാത്തി വീശി. അക്രമത്തില്‍ പരിക്കേറ്റവരുമായി പോകുകയായിരുന്ന സേവാഭാരതിയുടെ ആംബുലന്‍സും ആക്രമിച്ചു. അതിക്രമങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി. നിരത്തുകളില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്വകാര്യ വാഹനങ്ങള്‍ പോലും നിരത്തിലിറങ്ങിയില്ല.
വിഷുദിനത്തില്‍ തന്നെ അക്രമങ്ങള്‍ക്ക് ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ആയിരത്തോളം പേര് രണ്ടുദിവസം മുമ്പ് തിരൂരിലും പരിസരത്തും സംഘടിച്ചു. ഇവര്‍ തൃക്കണ്ടിയൂര്‍ ആര്‍എസ്എസ് കാര്യാലയത്തിന് മുന്നിലെത്തി പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇന്നലെ വീണ്ടും ആര്‍എസ്എസ് കേന്ദ്രത്തിലേക്ക് ഇരുനൂറോളം പേര് മുദ്രാവാക്യം വിളിച്ചു വന്നു.അമ്പലക്കുളങ്ങര ജങ്ഷനില്‍ വച്ച് പോലീസ് തടഞ്ഞു. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി.
കാസര്‍കോട്ട് അഞ്ച് കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകള്‍ തകര്‍ത്തു. ഡ്രൈവര്‍ ജോമോന് മാത്യു (40) വിന് കണ്ണിന് സാരമായി പരിക്കേറ്റു. ഡ്രൈവര്‍ സുഭാഷ് (42) , കണ്ടക്ടര്‍ ദേവപ്പ (45) എന്നിവര്‍ക്കും പരിക്കേറ്റു. മഞ്ചേശ്വരത്ത് അക്രമികളെ പിരിച്ച് വിടാന്‍ പോലീസ് പത്തു റൗണ്ട് ഗ്രനേഡ് പ്രയോഗിച്ചു. അക്രമത്തില്‍ എസ്ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ സമരാനുകൂലികളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഡിവൈഎസ്പിയുള്പ്പെടെയുളളവരെ ഭീഷണിപ്പെടുത്തി.
തിരുവനന്തപുരം ബാലരാമപുരത്ത് എസ്ഡിപിഐ-പിഡിപി പ്രവര്‍ത്തകര്‍ നാല് ഓട്ടോറിക്ഷകള്‍ അടിച്ചു തകര്‍ത്തു. ചാലയില്‍ കടകള്‍ക്ക് നേരെ കല്ലെറിഞ്ഞു. ജീവന്‍ടിവി റിപ്പോര്‍ട്ടര്‍ ചന്തു ചന്ദ്രശേഖരനെ കൈയേറ്റം ചെയ്ത ശേഷം ക്യാമറ തട്ടിപ്പറിച്ചു. ഹിന്ദു ദേവീ ദേവന്മാരെ അധിക്ഷേപിച്ചായിരുന്നു മുദ്രാവാക്യം മുഴക്കിയത്. ‘ഞങ്ങളെ തൊട്ടാല്‍ കൈയ്യും വെട്ടും കാലും വെട്ടും’ എന്ന ഭീഷണി മുഴക്കിയായിരുന്നു മൂവാറ്റുപുഴയില്‍ ഭീകരവാദികളുടെ പ്രകടനം.
പൊതുമുതല്‍ നശിപ്പിച്ചതിന് സംസ്ഥാന വ്യാപകമായി നൂറോളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അപ്രതീക്ഷിത ഹര്‍ത്താലില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ജനങ്ങള്‍ ദുരിതത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: