ദമാസ്കസ്: സിറിയയില്‍ വീണ്ടും വ്യോമാക്രണം. ഹോംസിലേയും ദമാസ്കസിലേയും വ്യോമത്താവളത്തിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സനയാണ് മിസൈല്‍ ആക്രമണ വാര്‍ത്ത പുറത്തുവിട്ടത്. അതേ സമയം അമേരിക്ക ഈ വാർത്ത നിഷേധിച്ചു. തങ്ങൾ ആക്രമണങ്ങൾ നടത്തിയിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
അതേ സമയം മിസൈൽവേധ സംവിധാനത്തിലൂടെ വ്യോമാക്രമണത്തെ ചെറുത്തുവെന്ന് സിറിയ അവകാശപ്പെട്ടു. സിറിയയിൽ രാസായുധാക്രമണങ്ങൾ നടന്ന പ്രദേശങ്ങളിൽ റഷ്യ പരിശോധന നടത്തുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് വ്യോമാക്രമണം നടന്നത്.
ലെബനോനില്‍ നിന്നാണ് മിസൈലുകള്‍ തൊടുത്തത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ലെബനോന് അതിര്‍ത്തിയില്‍ വന്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി സ്കൈ ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങിനെയെങ്കില്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ വ്യോമസേനയാകുമെന്നും അല്‍ മസ്ദാര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ചയാണ് അമേരിക്കന്‍ സഖ്യസേന സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: