ന്യൂദല്‍ഹി: കശ്മീരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ മുതലെടുപ്പിന് ശ്രമിച്ച് ഐഎസ്. സോഷ്യല്‍ മീഡിയയില്‍ പലരും ഷെയര്‍ ചെയ്തും പ്രൊഫൈല്‍ പിക്ചറാക്കി ഉപയോഗിച്ചതും ഐഎസ് അനുകൂല സംഘടനയുടെ പോസ്റ്ററാണെന്ന് തെളിഞ്ഞു. മലയാളികളടക്കം നിരവധി പേര് ‘ജസ്റ്റീസ് ഫോര്‍ ആസിഫ’ എന്നെഴുതിയ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു.
ആദില്‍ എഎക്സ് എന്ന ലോഗോ വച്ച പോസ്റ്ററാണ് നിരവധിയാളുകള്‍ ഷെയര്‍ ചെയ്തത്. ഇത് ചെയ്തിരിക്കുന്ന ദ ശ്രീലങ്കന്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ഐഎസിന്റെ ജിഹ്വയാണെന്നത് നേരത്തെ തെളിഞ്ഞതാണ്. ഡിഡ് യു നോ എന്ന പേരില്‍ ചരിത്ര വസ്തുതകളെ ഇസ്ലാമിക മേല്‍ക്കോയ്മയാക്കി വളച്ചൊടിച്ച് പോസ്റ്ററുകള്‍ ഉണ്ടാക്കുന്ന ഐഎസിന്റെ വിഭാഗമാണ് ആദില്‍ -എഎക്സ് (ശ്രീലങ്കന്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ). ടെലഗ്രാം വഴിയായിരുന്നു ഇതിന്റെ വ്യാപക പ്രചാരണം നടന്നത്.
നേരത്തെ ടെലഗ്രാം വഴിയാണ് ഇന്ത്യയില്‍ നിന്ന് ഐഎസിലേക്ക് പോയവര്‍ ഭീകരരുമായി ബന്ധപ്പെട്ടിരുന്നത് എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കേരളത്തില്‍ നിന്നു പോയി കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവന്നതും ടെലഗ്രാം വഴിയായിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരമൊരു പോസ്റ്റര്‍ ഇന്ത്യയില്‍ കൂടുതല്‍ പേര് ഉപയോഗിച്ചത് ദുരൂഹമാണ്. അറിഞ്ഞോ അറിയാതെയോ ഐഎസിന്റെ പോസ്റ്റര്‍ പ്രചാരണമാണ് ഇതിലൂടെ നടന്നത്.
കഠ്വ വിഷയത്തില്‍ കേരളത്തിലുള്‍പ്പെടെ മതതീവ്രവാദ ആക്രമണങ്ങള്‍ ശക്തമാകുന്നതിന് പിന്നിലും ഐഎസിന്റെ ഇടപെടല്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. കേരളത്തില്‍ നിന്ന് പതിനഞ്ചോളം പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത സംഘടനയാണ് വടക്കന്‍ ജില്ലകളില്‍ കലാപം അഴിച്ചു വിട്ട അപ്രഖ്യാപിത ഹര്‍ത്താലിനു പിന്നിലെന്നതും ഇതിനോട് ചേര്‍ത്തുവായിക്കപ്പെടുന്നു.
കേരളത്തില്‍ ഹര്‍ത്താലിന്റെ ഭാഗമായി വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പതിച്ച പോസ്റ്ററുകളും ഇതായിരുന്നു. സോഷ്യല്‍ മീഡിയ വഴി കലാപാഹ്വാനം നടത്തി പിന്നീട് ഹര്‍ത്താലിന്റെ മറവില്‍ ഹിന്ദു സ്ഥാപനങ്ങള്‍ ആക്രമിക്കുന്നതും വ്യക്തമായ അജണ്ടയുടെ ഭാഗമാണ്. കശ്മീരിലെ പിഞ്ചുകുഞ്ഞിന്റെ പേരില്‍ മുതലെടുപ്പ് നടത്തി ഇന്ത്യയില്‍ കലാപവും രാജ്യവിരുദ്ധ പ്രവര്‍ത്തനവും നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ശ്രമിക്കുന്നതിന്റെ സൂചനകളാണിതെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: