പരബ്രഹ്മസ്വരൂപനായ മഹേശ്വരന്റെ ശക്തിയായി രണ്ട് അവതാരങ്ങള്‍ ആദ്യം ഉണ്ടായി. സതീദേവിയും പാര്‍വ്വതിദേവിയും ഈ രണ്ടവതാരങ്ങള്‍ കൂടാതെ ആദിപരാശക്തി ശിഷ്ടരക്ഷണത്തിനും ദുഷ്ടശിക്ഷണത്തിനും വേണ്ടി നാനാവതാരങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അതില്‍ ഒന്നാണ് മഹാകാളികാവതാരം.
പണ്ട് സുരഥന് എന്ന നാമത്തോടുകൂടിയ ധര്‍മ്മിഷ്ഠനും ദേവീ ഭക്തനും ആയ ഒരു രാജാവ് ഉണ്ടായിരുന്നു. പ്രജാക്ഷേമതല്പരനായി രാജ്യം ഭരിച്ചിരുന്ന അദ്ദേഹത്തെ മറ്റു രാജാക്കന്മാര് ആക്രമിച്ചു. അവര്‍ രാജ്യവും ധനവും എല്ലാം പിടിച്ചടക്കി. ഗത്യന്തരമില്ലാതെ അദ്ദേഹം ഒരു വനപ്രദേശത്ത് എത്തി. അവിടെ അലഞ്ഞുതിരിഞ്ഞു നടക്കുമ്പോള്‍ ഒരു മുനിവര്യന്റെ ആശ്രമംകണ്ടു. അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് ശാന്തമായ ആശ്രമപ്രദേശത്ത് രാജാവ് വസിച്ചു. ഇടയ്ക്കിടയ്ക്ക് രാജ്യത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ഉള്ള ചിന്ത രാജാവിനെ അസ്വസ്ഥനാക്കി.
ഒരു ദിവസം ഒരു വൈശ്യന് ആ പ്രദേശത്ത് വന്നുചേര്‍ന്നു. ധനലോഭത്താല്‍ ഭാര്യാസുതാദികള് ഉപേക്ഷിച്ചതിന്റെ ഫലമായിട്ടാണ് വൈശ്യന് അവിടെ എത്തിയത്. എങ്കിലും കുടുംബാന്തരീക്ഷത്തെക്കുറിച്ചുള്ള ചിന്ത വൈശ്യനേയും അസ്വസ്ഥനാക്കി.
തുല്യദുഃഖിതരായ രാജാവും വൈശ്യനും മേധസ്സ് എന്ന മുനീന്ദ്രന്റെ സമീപം ചെന്ന് തങ്ങളുടെ മമതാബന്ധത്തിന്റെ കാരണം പറഞ്ഞു തരണമെന്ന് അപേക്ഷിച്ചു.
ജഗധാത്രിയും ശക്തിരൂപിയും സനാതനിയും ആയ മഹാമായയാണ് എല്ലാ മോഹങ്ങള്‍ക്കും കാരണമെന്ന് ഋഷി പറഞ്ഞു. ത്രിഗുണാത്മികയായ സര്വ്വേശ്വരിയാണ്, വിശ്വം സൃഷ്ടിക്കുന്നതും പാലിക്കുന്നതും കാമരൂപിണിയായ ദേവി പ്രസാദിച്ചാല്‍ മാത്രമേ മോഹവലയത്തില്‍ നിന്ന് പുറത്തുകടക്കാനാകുകയുള്ളൂ എന്നും മുനി അവരെ പറഞ്ഞു മനസ്സിലാക്കി.
സര്‍വ്വരേയും മോഹിപ്പിക്കുന്ന മഹാമായയുടെ ഉത്ഭവത്തെക്കുറിച്ച് അറിയാനുള്ള ആഗ്രഹം രാജാവും വൈശ്വനും പ്രകടിപ്പിച്ചു. അപ്പോള്‍ മഹര്‍ഷി ഇപ്രകാരം പറഞ്ഞു.
ഭൂമി ജലത്തില്‍ മുങ്ങിയപ്പോള്‍ ശ്രീനാരായണന് യോഗനിദ്ര കൈക്കൊണ്ട് അനന്തനില്‍ ഉറങ്ങി. അപ്പോള്‍ അദ്ദേഹത്തിന്റെ കര്‍ണ്ണമലത്തില്‍നിന്ന് രണ്ട് അസുരന്മാര് ഉണ്ടായി. അവര്‍ മധുകൈടഭര്‍ എന്ന് അറിയപ്പെടുന്നു. ഭീമന്മാരും ഭീകരന്മാരും ആയിരുന്നു. വിഷ്ണുവിന്റെ നാഭീ പത്മത്തില്‍ നിന്നുണ്ടായ ബ്രഹ്മദേവനെ നിഗ്രഹിക്കുവാനായി അവര്‍ തയ്യാറായി. തന്റെ സമീപത്തേക്ക് വരുന്ന ആ അസുരന്മാരെ കണ്ടപ്പോള്‍ ക്ഷീരാബ്ധിയില്‍ പള്ളികൊള്ളുന്ന മഹാവിഷ്ണുവിനോടൊപ്പം പരാശക്തിയായ ദേവിയേയും ബ്രഹ്മാവ് സ്തുതിച്ചു.
സ്തുതിയില്‍ സംപ്രീതനായ പരാശക്തി ഫാല്‍ഗുനത്തിലെ (മീനമാസം) ശുക്ലപക്ഷത്തില്‍ മഹാകാളിക എന്ന പേരോടുകൂടി അവതരിച്ചു. വിഷ്ണുഭഗവാന്റെ നേത്ര വക്ത്രാദികളില്നിന്ന് പുറത്തുവന്ന് ബ്രഹ്മദേവന്റെ ദൃഷ്ടിമാര്ഗ്ഗത്തില്നിന്നു അപ്പോള്‍ വിഷ്ണുദേവന് നിദ്ര വിട്ടുണരുകയും മധുകൈടഭരെ കാണുകയും ചെയ്തു.
അതുല്യ തേജസ്സുള്ള വിഷ്ണുവിനോട് അവര്‍ അയ്യായിരം കൊല്ലം ബാഹുയുദ്ധം നടത്തി. മഹാമായപ്രഭാവത്താല് അസുരന്മാര് വിഷ്ണുദേവന് വരം നല്കാന് തയ്യാറായി. മധുകൈടഭര്‍ എന്ന തന്റെ എതിരാളികളായ അസുരന്മാരെ തനിക്ക് വധിക്കുവാന്‍ കഴിയണം എന്ന വരം ഭഗവാന് ആവശ്യപ്പെട്ടു. അസുരന്മാര് അതിന് സമ്മതിച്ചു. പക്ഷേ ഒരു നിബന്ധന ഉണ്ടായിരുന്നു. വെള്ളമില്ലാത്തിടത്തുവച്ച് മാത്രമേ തങ്ങളെ നിഗ്രഹിക്കാവൂ എന്ന് അവര്‍ പറഞ്ഞു. സര്‍വ്വത്ര വെള്ളം വ്യാപിച്ചിരിക്കുന്നതുകൊണ്ട് വെള്ളമില്ലാത്ത ഒരു സ്ഥലം ഉണ്ടാകാന്‍ ഇടയില്ലല്ലോ. അതുകൊണ്ട് വധ്യരാകാതിരിക്കാനാണ് അങ്ങനെ ഒരു വരം ആവശ്യപ്പെട്ടത്.
വിഷ്ണുദേവന് അവര്‍ ആവശ്യപ്പെട്ട പ്രകാരം വെള്ളമില്ലാത്തിടത്തുവച്ച് തന്നെ നിഗ്രഹിച്ചു. ഭഗവാന്റെ തുടയില്‍ കിടത്തി ശിരസ്സറുത്തു.
അങ്ങനെ മഹാമായയുടെ മാഹാത്മ്യംകൊണ്ട് മധുകൈടഭനാശം ഉണ്ടായി. സ്വേച്ഛപോലെ ശരീരം സ്വീകരിക്കുവാന്‍ കഴിയുന്ന ദേവി പലപ്പോഴും ദേവദുഃഖം അകറ്റുവാന്‍ അവതരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: