മൈസൂരിലെ ചാമുണ്ഡി മലകള്‍ കേരളത്തില്‍ നിന്നടക്കമുള്ള വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്ര ിയപ്പെട്ട സ്ഥലമാണ്. ഇവിടെയുള്ള ചാമുണ്ഡേശ്വരി ക്ഷേത്രത്തേക്കാള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ക്ഷേത്രത്തിന് സമീപമുള്ള മഹിഷാസുരന്റെ വലിയ പൂര്‍ണ്ണകായ പ്രതിമയാണ്. മൂന്നര പതിറ്റാണ്ടായി സിദ്ധരാമയ്യ എന്ന കന്നഡിഗ പ്രാദേശികവാദിയായ രാഷ്ട്രീയ നേതാവിന്റെ പ്രിയപ്പെട്ട മണ്ഡലമാണ് ചാമുണ്ഡി മലകള്‍ അടങ്ങുന്ന ചാമുണ്ഡേശ്വരി നിയമസഭാ മണ്ഡലം. സംസ്ഥാന മുഖ്യമന്ത്രിപദം വരെയെത്തിയ സിദ്ധരാമയ്യ എന്ന പഴയ മൈസൂരു ജില്ലാ കോടതിയിലെ കേസില്ലാ വക്കീലിനെ ഏറ്റവും അടുത്തറിയാവുന്നതും ചാമുണ്ഡേശ്വരിയിലെ ജനങ്ങള്‍ക്കാണ്. സിദ്ധരാമയ്യ എന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരന് വീണ്ടും മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ ഏതൊക്കെ പാര്‍ട്ടികള്‍ക്ക് വേണ്ടി ഏതൊക്കെ ചിഹ്നങ്ങളില്‍ സിദ്ധരാമയ്യ വോട്ട് തേടിയിട്ടുണ്ടെന്നതും ചാമുണ്ഡേശ്വരിയിലെ ജനങ്ങള്ക്കോര്മ്മയുണ്ടാവും.
1983ല്‍ ഭാരതീയ ലോക് ദള്‍ ടിക്കറ്റില്‍ ചാമുണ്ഡേശ്വരിയില്‍ മത്സരിച്ചു വിജയിച്ച സിദ്ധരാമയ്യ എന്ന കുറുബ ഗൗഡ സമുദായത്തില്‍ പെട്ട യുവ അഭിഭാഷകനെ പിന്നീട് ചാമുണ്ഡേശ്വരിയിലെ ജനങ്ങള്‍ കണ്ടത് ജനതാ പാര്‍ട്ടിയുടെ നേതാവായിട്ടാണ്. കന്നഡ ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യവുമായി കന്നഡ കാവലു സമിതി എന്ന സംഘടനയ്ക്കും സിദ്ധരാമയ്യ തുടക്കമിട്ടു. ഇന്ന് കര്‍ണ്ണാടകത്തില്‍ നടക്കുന്ന പ്രാദേശികവാദപ്രക്ഷോഭങ്ങള്ക്കും ഭാഷാ വികാരമുണര്‍ത്തിയുള്ള അക്രമങ്ങള്‍ക്കും തുടക്കമിട്ട ആള് എല്ലാ അര്‍ത്ഥത്തിലും സിദ്ധരാമയ്യ തന്നെ. ഏഴു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും രണ്ടു തവണ പരാജയമറിഞ്ഞ സിദ്ധരാമയ്യ 2006ല്‍ 257 വോട്ടിന്റെ ചെറിയ മാര്‍ജിനിലാണ് ചാമുണ്ഡേശ്വരിയില്‍ നിന്ന് വിജയിച്ചത്. ഇതേ തുടര്‍ന്ന് 2013ല്‍ കൂടുതല്‍ സുരക്ഷിതമായ വരുണയിലേക്ക് മത്സരരംഗം മാറ്റിയ സിദ്ധരാമയ്യ ഇത്തവണ വീണ്ടും ചാമുണ്ഡേശ്വരിയില്‍ നിന്നാണ് മത്സരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. നിലവിലെ ജനതാദള്‍ എംഎല്‍എയെയാണ് സിദ്ധരാമയ്യ ഇത്തവണ എതിരിടുന്നത്.
1990കളുടെ ആദ്യത്തില്‍ ജനതാദളിലേക്കാണ് സിദ്ധരാമയ്യ വീണ്ടും പാര്‍ട്ടി മാറിയത്. എച്ച്.ഡി ദേവഗൗഡയുടെ അടുത്ത അനുയായിയായി മാറിയ സിദ്ധരാമയ്യ 1992ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തപ്പെട്ടു. 1994 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് സംസ്ഥാന ധനകാര്യമന്ത്രിയായും 1996ല്‍ ഉപമുഖ്യമന്ത്രിയായും ഉയര്‍ത്തപ്പെട്ടു. ജനതാദളിലെ പിളര്‍പ്പില്‍ ദേവഗൗഡയുടെ ജനതാദള്‍ സെക്യുലര്‍ സംസ്ഥാന അധ്യക്ഷനായ സിദ്ധരാമയ്യ 1999ല്‍ ദയനീയമായി പരാജയപ്പെട്ടു. എന്നാല്‍ 2004ലെ തെരഞ്ഞെടുപ്പില്‍ ധരംസിങ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഒടുവില്‍ ദേവഗൗഡയുമായി തെറ്റിയ സിദ്ധരാമയ്യയെ 2005ല്‍ ഗൗഡ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ അഖിലഭാരതീയ പ്രഗതിപാര ജനതാദള്‍ എന്ന പാര്‍ട്ടിയുമായാണ് സിദ്ധരാമയ്യ രംഗത്തെത്തിയത്. എന്നാല്‍ പിടിച്ചുനില്‍ക്കാനാവാതെ വന്നതോടെ 2005ല്‍ ബെംഗളൂരുവില്‍ സോണിയാഗാന്ധിയുടെ സാന്നിധ്യത്തില്‍ സിദ്ധരാമയ്യ കോണ്‍ഗ്രസ്സിലെത്തി. കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ പരമേശ്വരയും മല്ലികാര്‍ജ്ജുന ഖാര്‍ഗെയുമായിരുന്നു സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് ചുക്കാന്‍ പിടിച്ചത്.
2008ല്‍ വരുണ മണ്ഡലത്തില്‍ നിന്ന് വിജയിച്ചെത്തിയെങ്കിലും ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സംസ്ഥാനമായി മാറിയ കര്‍ണ്ണാടകയിലെ ജനവിധി സിദ്ധരാമയ്യയെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്തി. പ്രതിപക്ഷത്തായിരുന്ന അഞ്ചുകൊല്ലം കോണ്‍ഗ്രസ്സിലെ നേതാക്കളെയെല്ലാം ഒതുക്കി സംസ്ഥാനത്തെ പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയ സിദ്ധരാമയ്യ 2013ലെ തെരഞ്ഞെടുപ്പ് വിജയത്തോടെ മുഖ്യമന്ത്രി കസേരയിലുമെത്തി. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള വിമത ശബ്ദങ്ങളെ നിര്‍ദ്ദയം നേരിട്ടുകൊണ്ട് അഞ്ചുവര്‍ഷം മുഖ്യമന്ത്രിപദത്തില്‍ തികച്ച സിദ്ധരാമയ്യയെ ഏതു വിധേനയും പരാജയപ്പെടുത്തണമെന്ന തീരുമാനം കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം നേതാക്കള്‍ തന്നെയാണ് ഉയര്‍ത്തുന്നത്. സിദ്ധരാമയ്യയുടെ ഏകാധിപത്യ ഭരണരീതിയില്‍ ഏറ്റവുമധികം എതിര്‍പ്പുയര്‍ത്തുന്നതും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ. 218 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചതോടെ കോണ്‍ഗ്രസിലെ പൊട്ടിത്തെറി അതിന്റെ പാരമ്യത്തിലെത്തിയിട്ടുണ്ട്. ആദ്യപട്ടികയില്‍ സ്ഥാനം ലഭിക്കാത്ത പന്ത്രണ്ട് എംഎല്‍എമാര്‍ വലിയ പ്രതിഷേധമുയര്‍ത്തുന്നുണ്ട്.
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ പരമേശ്വരയ്ക്കും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയ്ക്കും സിദ്ധരാമയ്യയുടെ ഏകപക്ഷീയമായ സ്ഥാനാര്‍ത്ഥിപ്രഖ്യാപനത്തില്‍ അതൃപ്തിയുണ്ട്. മറ്റു പാര്‍ട്ടികളില്‍ നിന്ന് കൂറുമാറിയെത്തിയ സിദ്ധരാമയ്യയുടെ സ്വന്തക്കാര്‍ക്ക് വേണ്ടിയാണ് സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കിയതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആരോപണം. ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെന്ന രാഹുല്‍ഗാന്ധിയുടെ നയത്തെയും സിദ്ധരാമയ്യ തള്ളിക്കളഞ്ഞിട്ടുണ്ട്. ചാമുണ്ഡേശ്വരിയിലേക്ക് മത്സര രംഗം മാറ്റിയപ്പോള്‍ വരുണ മണ്ഡലം മകന് യതീന്ദ്രയ്ക്ക് നല്കിയ സിദ്ധരാമയ്യയുടെ നടപടിയാണ് കോണ്‍ഗ്രസ് നേതാക്കളിലെ പ്രതിഷേധത്തിന് കാരണം. സീറ്റ് നിഷേധിക്കപ്പെട്ട എംഎല്‍എമാരുടെ അനുയായികള്‍ മാണ്ഡ്യയിലേതടക്കമുള്ള കോണ്‍ഗ്രസ് ഓഫീസുകള്‍ തല്ലിത്തകര്‍ത്തത് വലിയ തലവേദനയായി മാറിയിട്ടുണ്ട്. ചാമുണ്ഡേശ്വരിയില്‍ ഇത്തവണ മഹിഷാസുര നിഗ്രഹം നടക്കുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രഖ്യാപനം കോണ്‍ഗ്രസിലെ വിമത നീക്കങ്ങളെക്കൂടി മുന്നില്‍ കണ്ടാണ്.
സിദ്ധരാമയ്യയെ തോല്‍പ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത് പരമേശ്വരയും മല്ലികാര്‍ജ്ജുന ഖാര്ഗെയുമാണെന്ന് കര്‍ണ്ണാടകത്തിന്റെ ചുമതലയുള്ള മലയാളിയായ കാണ്‍ഗ്രസ് നേതാവിന്റെ അനുയായിയുടെ വാക്കുകള്‍ അടുത്തിടെ കേള്‍ക്കാനിടയായി. സിദ്ധരാമയ്യയെ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടത്രേ. ഇതിനകം ആറോളം പാര്‍ട്ടികള്‍ മാറിയ സിദ്ധരാമയ്യയുടെ ഏകാധിപത്യ ഭരണം ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അത്രകണ്ട് പിടിച്ചിട്ടില്ല. തങ്ങള്‍ പാര്‍ട്ടിയിലേക്ക് കൂട്ടിക്കൊണ്ടുവന്നയാള്‍ ഇന്ന് തങ്ങള്‍ക്ക് മുകളിലൂടെ തീരുമാനങ്ങളെടുക്കുകയും തങ്ങളുടെ അനുയായികളെ ഒതുക്കാന്‍ ശ്രമിക്കുകയുമാണെന്ന ആരോപണമാണ് പരമേശ്വരയും ഖാര്‍ഗെയും ഉയര്‍ത്തുന്നത്. ഇത്തരം പടലപ്പിണക്കങ്ങള്‍ക്കിടയിലാണ് രാഹുല്‍ഗാന്ധിയുടെ കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ തുടരുന്നത്. പ്രചാരണ രംഗത്തല്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള യാതൊരു വിഷയത്തിലും രാഹുല്‍ഗാന്ധിയെ സിദ്ധരാമയ്യ അടുപ്പിച്ചിട്ടില്ല. കര്‍ണ്ണാടകയിലെ ഭരണം നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസ്സിന്റെ ജീവന്മരണ പോരാട്ടമായതിനാല്‍ സിദ്ധരാമയ്യയെ പിണക്കാനാവാത്ത അവസ്ഥയിലാണ് ഹൈക്കമാന്‍ഡും. സിദ്ധരാമയ്യ പറയുന്ന ക്ഷേത്രങ്ങളിലും മഠങ്ങളിലും കയറിയിറങ്ങി വോട്ട് തേടുക എന്നതിനപ്പുറം യാതൊന്നും തന്നെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ചെയ്യാനാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ആരംഭിച്ച രാഹുലിന്റെ ക്ഷേത്രദര്‍ശനങ്ങള്‍ക്ക് കര്‍ണ്ണാടകത്തിലും അവസാനമില്ല.
മൂന്നുപതിറ്റാണ്ട് മുമ്പ് പ്രാദേശികവാദം ആളിക്കത്തിക്കാനായി സിദ്ധരാമയ്യ ആരംഭിച്ച കന്നഡ കാവലു സമിതിയുടെ പുതിയ രൂപങ്ങള്‍ നിരവധിയാണ് ഇന്ന് കര്‍ണ്ണാടകത്തിലുള്ളത്. മെട്രോ ട്രെയിനുകളിലെ ഹിന്ദി എഴുത്തുകള്‍ മായ്ച്ചും രാജ്യവിരുദ്ധമായ പ്രചാരണ പരിപാടികള്‍ നടത്തിയും കന്നഡഭാഷാ പ്രക്ഷോഭത്തെ വഴി തിരിച്ചു വിടുകയാണ് സിദ്ധരാമയ്യയും അദ്ദേഹത്തിന്റെ പിന്മുറയിലെ പ്രാദേശികവാദ നേതാക്കളും. ഹിന്ദുവിരുദ്ധ പ്രചാരണങ്ങളും ദക്ഷിണേന്ത്യന്‍ വികാരമുണര്‍ത്തിയുള്ള ഇന്ത്യാവിരുദ്ധ പ്രക്ഷോഭങ്ങളും ഒരുവര്‍ഷമായി നിരന്തരം കര്‍ണ്ണാടകയില്‍ അരങ്ങേറിയതിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയായിരുന്നു എന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. ദക്ഷിണ കര്‍ണ്ണാടകത്തിലെ മുസ്ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ട് ആരംഭിച്ച ടിപ്പു ജയന്തിയും സിദ്ധരാമയ്യയുടെ വിഭജന രാഷ്ട്രീയത്തിന്റെ ഉല്‍പ്പന്നമാണ്. ഹിന്ദുക്കളെ തമ്മിലടിപ്പിക്കാനായി ലിംഗായത്ത് മതപ്രഖ്യാപനം അടക്കമുള്ള വിവാദ തീരുമാനങ്ങള്‍ സ്വീകരിച്ച സിദ്ധരാമയ്യ ബ്രിട്ടീഷുകാരുടെ വിഭജിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രത്തിന്റെ വര്‍ത്തമാനകാല പ്രയോക്താവാണ്. സംസ്ഥാനത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റേയും ഭാഷയുടെയും സംസ്ക്കാരത്തിന്റേയും പേരില്‍ തമ്മിലടിപ്പിച്ചു രാഷ്ട്രീയനേട്ടത്തിന് ശ്രമിക്കുന്ന സിദ്ധരാമയ്യയ്ക്ക് ഏറ്റവും അനുയോജ്യമായ പാര്‍ട്ടി തന്നെയാണ് ആറാമതെത്തിയ കോണ്‍ഗ്രസ് എന്ന് നിസ്സംശയം പറയാം. വിഭജനരാഷ്ട്രീയം മുഖമുദ്രയാക്കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും തുടരുകയെന്നത് കര്‍ണ്ണാടക സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പ്പര്യങ്ങള്ക്കെതിരാണ്. ഇത്തരം ഘടകങ്ങള്‍ പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പാകും കര്‍ണ്ണാടകയില്‍ മെയ് 12ന് നടക്കാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: