ചരിത്രം മാര്ഗ്ഗദര്ശകമാകുമെങ്കില് സിപിഎം നേതൃത്വവും പിന്തുണക്കാരായ ബുദ്ധിജീവി വിഭാഗവും ഇടതുപക്ഷ പാര്‍ട്ടികളുടെ, പ്രത്യേകിച്ച് സിപിഎം ന്റെ രൂപീകരണം മുതല്‍ സ്വീകരിച്ചുവരുന്ന നിലപാടുകളെ ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും. കോണ്‍ഗ്രസ്സിന് ബദലായി ഒരു ദേശീയ പാര്‍ട്ടിക്കോ പ്രാദേശിക കക്ഷിക്കോ രൂപം നല്കാന് കഴിയാതിരുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇടത്പക്ഷ പാര്‍ട്ടികളെ ജനം സ്വീകരിച്ചത്. അതു കൊണ്ടുതന്നെ കോണ്‍ഗ്രസ്സിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചു കൊണ്ടല്ലാത്ത ഒരു നിലപാട് പ്രഖ്യാപിത നിലപാടിന് വിരുദ്ധമാകും. ആന്ധ്ര, തമിഴ്നാട്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിന് കൃത്യമായ സ്വാധീനമുണ്ടായിരുന്നു. ബംഗാളിലും ത്രിപുരയിലും കേരളത്തിലും കാര്യമായ പ്രതീക്ഷ ഉണര്‍ത്തുന്ന ബദല്‍ പ്രസ്ഥാനം വളര്‍ന്നു വരാത്ത സാഹചര്യത്തില്‍ ഇടതു പക്ഷം ശക്തിപ്പെടുകയായിരുന്നു. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യ പ്രതിപക്ഷമായിരുന്നു എന്നതുകൊണ്ട് ഇടതുപക്ഷത്തിന് തുടര്‍ഭരണം സാധ്യമാകുകയും ചെയ്തു.
വളരെ പെട്ടന്ന് ബംഗാള്‍ അനിവാര്യമായ രാഷ്ട്രീയ മാറ്റത്തിന് വിധേയമായി. ശൈലിയില്‍ പ്രകടമായ വ്യത്യാസമുണ്ടെങ്കിലും ജനവിരുദ്ധത, ജനാധിപത്യ വിരുദ്ധത എന്നിവയില്‍ ഒരേ ഭാവവും താളവും പുലര്‍ത്തുന്ന ഇരട്ടകളാണ് കോണ്‍ഗ്രസ്സും ഇടത്പക്ഷവും എന്ന് ബംഗാളിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ്സില്‍ നിന്നു പുറത്ത് വന്ന മമത ബാനര്‍ജി കമമ്യൂണിസ്റ്റ് ഭരണത്തെ കടപുഴക്കി എറിയുകയായിരുന്നു. കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റിനും ബദലായി ഏതൊരു പാര്‍ട്ടിക്കും സാധ്യതകളുണ്ടെന്നാണ് ബംഗാള്‍ നല്കുന്ന സൂചന. ഇന്നിപ്പോള്‍ ത്രിപുരയും ബംഗാളിന്റെ മാതൃകയില്‍ കമ്മ്യൂണിസ്റ്റുകളെ തൂത്തെറിഞ്ഞിരിക്കുന്നു.
കേരളത്തില്‍ വളരെ മുന്‍പുതന്നെ ഇടതു- കോണ്‍ഗ്രസ് കക്ഷികള്‍ക്ക് എതിരായ ജനവികാരം രൂപം കൊണ്ടെങ്കിലും മുന്നണി രാഷ്ട്രീയത്തിന്റെ മറപറ്റി കൃത്യമായ ഇടവേളകളില്‍ അവര്‍ അധികാരം പങ്കിട്ടു വരികയാണ്. സംസ്ഥാന വ്യാപകമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു കക്ഷി കേരളത്തില്‍ എന്തുകൊണ്ടോ വളര്‍ന്നില്ല. പകരം വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസും രൂപീകൃതമായെങ്കിലും അവ പ്രതിനിധാനം ചെയ്യുന്ന മതവിഭാഗങ്ങളുടെ സ്വാധീന മേഖലയ്ക്കപ്പുറത്തേക്ക് അവ വളര്‍ന്നില്ല. അതിജീവനത്തിന്റെ പ്രായോഗിക രാഷ്ട്രീയം സമര്‍ത്ഥമായി ഉപയോഗിച്ച് ഇരു കക്ഷികളും ലീഗിനെയും കേരളാകോണ്‍ഗ്രസ്സിനേയും മുന്നണിയിലാക്കി തത്ക്കാലത്തേക്കെങ്കിലും വിരുദ്ധവികാരത്തെ തടഞ്ഞുനിര്‍ത്തി. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള കേരളത്തില്‍ വളരെ ആസൂത്രിതമായ പ്രചാരണത്തിലൂടെ ദേശീയ രാഷ്ട്രീയത്തിനെതിരായ വികാരം വളര്‍ത്തിയെടുക്കുന്നതില്‍ ഇരു മുന്നണികളും വിജയിച്ചതാണ് കോണ്‍ഗ്രസ്സിനും ഇടതുപാര്‍ട്ടികള്‍ക്കും കേരളത്തില്‍ നിലനിന്നുപോകാന്‍ സാഹചര്യമൊരുക്കിയത്. എന്നാല്‍ കേരളം അടിസ്ഥാനപരമായ മാറ്റത്തിനായി തീവ്രമായി ആഗ്രഹിക്കുന്നുവെന്നാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു തെളിയിച്ചത്. അതിശക്തമായ എതിര്‍പ്പുകളെ മറികടന്ന് പതിനഞ്ചു ശതമാനത്തിലേറെ വോട്ടും ഒരു എംഎല്‍എയേയും നേടാന്‍ കഴിഞ്ഞ ബിജെപി, ഇരു മുന്നണികളുടെയും ഉറക്കമാണ് കെടുത്തുന്നത്.
എന്തുകൊണ്ട് ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം തകര്‍ന്നു എന്ന ചോദ്യത്തിന് ലളിതമായ ഉത്തരം കോണ്‍ഗ്രസ്സ് വിരുദ്ധത എന്ന നിലപാടില്‍ നിന്നു പിന്നാക്കം പോയതിനുള്ള സ്വാഭാവിക തിരിച്ചടിയെന്ന് ഉത്തരം പറയേണ്ടിവരും. യുപിഎയുടെ ഒന്നാം ഭരണത്തിന് പിന്തുണ ഒപ്പിച്ചു നല്കിയതും താങ്ങുകാലായി നിലകൊണ്ടതും ഇടതുപക്ഷമായിരുന്നു. കോണ്‍ഗ്രസ്സിനെതിരായ പ്രചാരണങ്ങളിലൂടെ വളര്‍ന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രതിസന്ധികളില്‍ അവരുടെ രക്ഷകരായി മാറുന്ന വൈരുദ്ധ്യാധിഷ്ഠിത കോണ്‍ഗ്രസ് വാദം അക്ഷന്തവ്യമായ വഞ്ചനയായാണ് ജനങ്ങള്‍ കണ്ടത്. ആവര്‍ത്തിച്ചുള്ള തെരഞ്ഞെടുപ്പുകളില്‍ ജനം തുടച്ചുനീക്കാന്‍ ആഗ്രഹിച്ച പ്രസ്ഥാനത്തെ മടക്കി കൊണ്ടുവന്ന ഇടതുപക്ഷത്തിന് കനത്ത പ്രഹരമാണ് ബംഗാൡലെ ജനങ്ങള്‍ നല്‍കിയത്. നന്ദിഗ്രാമിലും സിംഗൂരിലും കൃഷിയിടങ്ങള്‍ ടാറ്റായ്ക്ക് തീറുനല്കാന് നടത്തിയ ശ്രമത്തിനെതിരെ കര്‍ഷക പ്രക്ഷോഭം ഇടതു ഭരണത്തെ തൂത്തെറിയാനുള്ള പെട്ടന്നുള്ള കാരണമായെങ്കിലും അടിസ്ഥാന കാരണം കോണ്‍ഗ്രസ് ബാന്ധവം തന്നെയാണ്.
ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ചുള്ള സിപിഎം പ്രചാരണത്തിന് ദേശീയ രാഷ്ട്രീയത്തില്‍ എന്തെങ്കിലും ചലനം സൃഷ്ടിക്കാനാകുമോ? അതിജീവനത്തിന് വഴികാണാതെ ഇരുട്ടില്‍ത്തപ്പുന്ന ഇടതുപാര്‍ട്ടികള്‍ എങ്ങനെ ബിജെപിയെ പ്രതിരോധിക്കും? ത്രിപുരയും, കേരളവുമൊഴിച്ച് മൂന്നാമതൊരു സംസ്ഥാനത്ത് ഒരു എംപിയെ വിജയിപ്പിച്ചാല്‍ പോലും ദേശീയ രാഷ്ട്രീയത്തില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ ഇടതുപക്ഷത്തിനാകില്ല. എന്നും ഹിഡന്‍ അജണ്ഡയിലൂടെ ദുരൂഹതയുടെ രാഷ്ട്രീയം കളിക്കുന്ന ഇടതുപക്ഷം വളരെ വ്യക്തമായ ഗെയിം പ്ലാനാണ് ബിജെപി വിരുദ്ധ നിലപാടിലൂടെ ആസൂത്രണം ചെയ്തിരിക്കുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ സിപിഎമ്മിന്റെ ആദി രൂപമായ അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ വിലയിരുത്തുമ്പോള്‍ വിദേശക്കൂറും വിദേശ യജമാനനോടുള്ള അചഞ്ചലമായ ഭക്തിയും വിധേയത്വവും കാണാം.
ദേശീയ വികാരം പ്രോജ്വലമായ സ്വാതന്ത്ര്യ സമരകാലത്ത് നിര്‍ണ്ണായകമായ പല സമരങ്ങളെയും ഒറ്റുകൊടുത്ത പാരമ്പര്യമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കുള്ളത്. സഹജവാസനകള്‍ ചുടലവരെ തുടരും എന്നു പറയുന്നത് പോലെ കമ്മ്യൂണിസ്റ്റുകള്‍ ഇന്നും ദേശവിരുദ്ധ നിലപാടുകള്‍ തുടരുകയാണ്. ചൈന എക്കാലത്തും ഭാരതത്തിന്റെ നിശബ്ദ ശത്രുവാണ്. നല്ല ബന്ധം നടിച്ച് പിന്നില്‍ നിന്ന് ആക്രമിക്കുന്ന ആ രാജ്യത്തിന്റെ താത്പര്യ സംരക്ഷണത്തിനായി ഒരു പാവ സര്‍ക്കാരിനെ ഭാരതത്തില്‍ പ്രതിഷ്ഠിക്കാനുള്ള ദൗത്യമാണ് സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റിയില്‍ പരീക്ഷിക്കപ്പെട്ടത്. അതിനുള്ള പരസ്യവും മൂടുപടമണിഞ്ഞതുമായ ആഹ്വാനമാണ് ബിജെപിക്കെതിരെ സിപിഎം നടത്തിവരുന്ന ആരോപണങ്ങള്‍. ചരിത്രപരമായ മണ്ടത്തരങ്ങളെ പാര്‍ട്ടി നയമായി സ്വീകരിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ അനിവാര്യമായ ആത്മഹത്യാ മുനമ്പില്‍ എത്തി നില്ക്കുകയാണിന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: