മട്ടന്നൂര്‍: മട്ടന്നൂരില്‍ മലേറിയ ബാധിച്ച് രണ്ടു പേര് ചികിത്സയില്‍. ജില്ലാ മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു. മട്ടന്നൂരിലെ ഒരു മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയില്‍. മട്ടന്നൂരിലെ യുവ പത്രപ്രവര്‍ത്തകനും വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന ഝാര്‍ഖണ്ഡ് സ്വദേശിയുമാണ് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതിനെ തുടര്‍ന്ന് മലേറിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.കെ.ഷിനിയുടെ നേതൃത്വത്തിലുള്ള ജില്ലാ മെഡിക്കല്‍ സംഘം രോഗബാധിതരെ സന്ദര്‍ശിച്ചു പരിശോധന നടത്തി.
ഇന്നലെ ഉച്ചയോടെ മട്ടന്നൂരിലെത്തിയ മെഡിക്കല്‍ സംഘം മട്ടന്നൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി. മട്ടന്നൂര്‍ ബസ് സ്റ്റാന്റിനു പിറകില്‍ നിര്‍ദ്ദിഷ്ട ടാക്സി സ്റ്റാന്റ് പരിസരത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തില്‍ അവിടെ ജോലിയിലേര്‍പ്പെട്ടിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ വൃത്തിഹീനമായ സാഹചര്യത്തില്‍ പാര്‍പ്പിക്കുന്നതായി മെഡിക്കല്‍ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നു മെഡിക്കല്‍ സംഘം അറിയിച്ചു. നേരെത്തെ മട്ടന്നൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.സുഷമയുടെ നേതൃത്വത്തിലുള്ള സംഘവും ആശുപത്രിയിലെത്തി രോഗബാധിതരെ പരിശോധിച്ചിരുന്നു. ഇരിട്ടി മട്ടന്നൂര്‍ നഗരസഭകളിലെ ആരോഗ്യ വകുപ്പധികൃതരും സന്ദര്‍ശനം നടത്തിയിരുന്നു.
അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മലയാളിക്കല്ലാതെ അന്യസംസ്ഥാനത്തു പോകാത്ത മലയാളിക്ക് അടുത്ത കാലത്ത് മലേറിയ സ്ഥിരീകരിച്ചിരുന്നില്ല. ഇതാണ് ആരോഗ്യ വകുപ്പിനെ അലട്ടുന്നത്. ജില്ലയില്‍ 24 പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചതായാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ഇതില്‍ 20 പേരും അന്യസംസ്ഥാനക്കാരാണ്. മട്ടന്നൂലെ പത്രപ്രവര്ത്തകന് മട്ടന്നൂര്‍ നഗരസഭയിലെ എല്ലാ പ്രദേശങ്ങളിലും കീഴല്ലൂര്‍ പഞ്ചായത്തിലേയും കൂടാളി പഞ്ചായത്തിലേയും ഏതാനും പ്രദേശങ്ങളിലും ഇരിട്ടി നഗരസഭയിലെ പത്തൊന്‍പതാം മൈലിലും മാത്രമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സന്ദര്‍ശിച്ചിട്ടുള്ളത്. അന്യസംസ്ഥാനങ്ങളില്‍ നിന്നു മാത്രമാണ് മലേറിയ പടരുന്നത് എന്ന വിശ്വാസത്തിനു പോറലേല്‍ക്കും വിധം ദൂരസ്ഥലത്തു പോകാത്ത മലയാളിക്ക് മലേറിയ ബാധിച്ചതോടെ സമ്പര്‍ക്ക പ്രദേശങ്ങളിലെ വ്യക്തികളില്‍ രക്തപരിശോധന നടത്തുവാനുള്ള നീക്കത്തിലാണ് ആരോഗ്യ വകുപ്പ്.
12 ദിവസമായി പനി തുടരുന്ന പത്രപ്രവര്ത്തകന് ഇക്കഴിഞ്ഞ 14 നാണ് മലേറിയ സ്ഥിരീകരിച്ചത്. ഒരു തവണ സ്വകാര്യ ആശുപത്രിയിലും രണ്ടു തവണ സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സ തേടി പനി ഭേദമാകാതെ വന്നപ്പോള്‍ വീണ്ടും മട്ടന്നൂരിലെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് മലേറിയ സ്ഥിരീകരിച്ചത്. കഴിഞ്ഞവര്‍ഷം മട്ടന്നൂര്‍ മേഖലയില്‍ അഞ്ഞൂറില്‍പ്പരം പേര്‍ക്ക് ഡങ്കിപ്പനി പടര്‍ന്നു പിടിച്ചപ്പോള്‍ അവസാന ഘട്ടത്തില്‍ ഒരാള്‍ക്ക് മലേറിയ ലക്ഷണം കണ്ടിരുന്നുവെങ്കിലും രോഗം സ്ഥിരീകരിച്ചിരുന്നില്ല. ഇത്തവണ തുടക്കത്തില്‍ തന്നെ മലേറിയ കണ്ടെത്തിയതാണ് ആരോഗ്യ വകുപ്പിനെ ഏറെ അലോസരപ്പെടുത്തിയത്. രാത്രി മാത്രം കടിക്കുന്ന അനോഫെലിസ് കൊതുകുകളാണ് മലേറിയയ്ക്കു കാരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.ഇടവിട്ടുള്ള പനി, വിറയല്‍, പേശിവേദന, തലവേദന എന്നിവ ആവര്‍ത്തിക്കുന്നതാണ് പ്രധാന ലക്ഷണം. മനം പിരട്ടല്‍, ഛര്‍ദി, വയറിളക്കം, ചുമ എന്നിവയും കണ്ടേക്കാം. ഫീല്‍ഡ് തലത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് നല്‍കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: