കണ്ണൂര്‍: കഴിഞ്ഞ ദിവസം നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ ജില്ലയില്‍ പോലീസിനെ കയ്യേറ്റം ചെയ്യുകയും അക്രമസംഭവങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്ത 28 പേര് റിമാന്റില്‍. പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ, മുസ്ലീംലീഗ് തുടങ്ങിയ സംഘടനകളുടെ സജീവ പ്രവര്‍ത്തകരാണ് റിമാന്റിലായ ഒട്ടുമിക്കവരും. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 25 പേരും ഇരിട്ടിയില്‍ പോലീസിനെ കയ്യേറ്റം ചെയ്ത കേസില്‍ മൂന്നുപേരുമാണ് റിമാന്റിലായത്. ഇരിട്ടി എസ്ഐക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു.
കണ്ണൂരില്‍ ഒരു വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. ബലമായി കടകളടപ്പിക്കുകയും റോഡ് തടയുകയും ചെയ്തതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ടൗണ്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ടൗണ്‍ സ്റ്റേഷനകത്ത് അതിക്രമിച്ച് കടന്ന് ഡിവൈഎസ്പിയുള്പ്പെടെയുളളവരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഹര്‍ത്താലിന് സോഷ്യല്‍ മീഡിയകള്‍ വഴിയും വാട്സാപ്പിലൂടെയും ആഹ്വാനം നല്കിയവരെയും ഈ മെസ്സേജുകള്‍ കൈമറിച്ച് ഹര്‍ത്താല്‍ പ്രചരിപ്പിച്ചവരെയും കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. നിരവധി ഫോണുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായ പരിശോധന നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: