അഞ്ചരക്കണ്ടി: സ്വന്തം നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രിക്ക് എങ്ങിനെ കേരളത്തിന്റെ വികസനത്തെ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന് ചോദിച്ചു.
കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് മേനേജ്മെന്റ് അശാസ്ത്രീയമായി നിര്‍മ്മിച്ച കക്കൂസ് മാലിന്യ ടാങ്ക് നീക്കം ചെയ്യണമെന്നും മെഡിക്കല്‍ കോളജ് പരിസരത്തെ വീടുകിണറുകളില് വന്നു നിറയുന്ന കക്കൂസ് മലിനജലം കൊണ്ട് കുടിവെള്ളം മുട്ടിയ ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും മെഡിക്കല്‍ കോളജ് മാനേജ്മന്റ് നടത്തിയ എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട അഴിമതി സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അഞ്ചരക്കണ്ടി ടൗണില്‍ ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനധികൃതമായി കൂടുതല്‍ മെഡിക്കല്‍ സീറ്റ് തരപ്പെടുത്തി പ്രവേശന പരീക്ഷ പോലും എഴുതാത്ത ആളുകളോട് ലക്ഷങ്ങള്‍ കോഴ വാങ്ങിക്കൂട്ടിയ കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ താല്പര്യ സംരക്ഷകരായി ഇടതുസര്‍ക്കാര്‍ മാറിയിരിക്കുന്നു. മലിനജലമൊഴുക്കി ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ നോക്കുന്ന മെഡിക്കല്‍ കോളജ് മേനേജ്മെന്റിന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, ആര്.കെ.ഗിരിധരന് തുടങ്ങിയവര്‍ സംസാരിച്ചു. പി.ആര്.രാജന് അധ്യക്ഷത വഹിച്ചു. കെ.പി.ഹരീഷ്ബാബു സ്വാഗതവും ഉദയകുമാര്‍ അഞ്ചരക്കണ്ടി നന്ദിയും. പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: