ന്യൂദല്‍ഹി: ഹിന്ദു ഭീകരതയുണ്ടെന്ന് ആക്ഷേപിച്ച കോണ്‍ഗ്രസ്സും പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും മുന്‍ പ്രസിഡന്റ് സോണിയ ഗാന്ധിയും രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി വക്താവ് സമ്പിത് പാത്ര ആവശ്യപ്പെട്ടു. മെക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ളവരെ പ്രത്യേക എന്‍ഐഎ കോടതി കുറ്റവിമുക്തരാക്കിയതിന് പിന്നാലെയാണ് ബിജെപി കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ചത്. ഹിന്ദു ഭീകരതയെന്ന വാക്ക് കോണ്‍ഗ്രസ് കേസിന്റെ തുടക്കത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. യഥാര്‍ത്ഥ പ്രതികളായ മുസ്ലിം ഭീകരരെ ഒഴിവാക്കി രാഷ്ട്രീയ നേട്ടത്തിനായി നിരപരാധികളായ ഹിന്ദു നേതാക്കളെ കേസില്‍ കുടുക്കുകയായിരുന്നു കോണ്‍ഗ്രസ്സെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് കോടതി വിധി.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് യുഎസ് അംബാസഡര്‍ ടിം റോമറുമായി രാഹുല്‍ നടത്തിയ സംഭാഷണങ്ങള്‍ നേരത്തെ വിക്കിലീക്സ് പുറത്തുവിട്ടിരുന്നു. ലക്ഷ്കര്‍ ഇ ത്വയ്ബയെക്കാള്‍ ഇന്ത്യക്ക് ഭീഷണി കാവി ഭീകരതയെന്നായിരുന്നു സംഭാഷണത്തില്‍ രാഹുല്‍ പറഞ്ഞത്. ഇതിന്റെ രേഖകളും ബിജെപി വക്താവ് സമ്പിത് പാത്ര പത്രസമ്മേളനത്തില്‍ എടുത്തുകാട്ടി. യുഎസ് അംബാസഡര്‍ക്ക് അയച്ച മുഴുവന്‍ ടെലഗ്രാം രേഖകളും കൈയിലുണ്ട്.
ലക്ഷ്കര്‍ ഇ ത്വയ്ബക്ക് ഇന്ത്യയിലെ മുസ്ലിം സമുദായത്തിലെ ചിലരില്‍നിന്നും സഹായം ലഭിക്കുന്നുണ്ട്. എന്നാല്‍ ലക്ഷ്കര്‍ ഇ ത്വയ്ബയേക്കാള്‍ ഇന്ത്യക്ക് ഭീഷണി രാജ്യത്തിനകത്തുള്ള ഹിന്ദു സംഘടനകളാണ്. ഇതായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഹിന്ദുക്കളോടുള്ള രാഹുലിന്റെയും കോണ്‍ഗ്രസ്സിന്റെയും മനോഭാവമാണിത് വ്യക്തമാക്കുന്നതെന്ന് പാത്ര പറഞ്ഞു. ഹിന്ദുക്കളോട് എന്തുമാകാമെന്നാണ് കോണ്‍ഗ്രസ് ധരിച്ചിരിക്കുന്നത്. പ്രീണന രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് ഹിന്ദുക്കളെ ബലിയാടാക്കുകയും അപമാനിക്കുകയും ചെയ്തു. ഇത്രത്തോളം കോണ്‍ഗ്രസ് തറന്നുകാട്ടപ്പെട്ട സംഭവം മുന്‍പുണ്ടായിട്ടില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ രാഹുലോ മറ്റേതെങ്കിലും നേതാവോ കാവി ഭീകരതയെന്ന പദം ഉപയോഗിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: