ന്യൂദല്‍ഹി: ഹരിയാന സ്വദേശി ജുനൈദ് ഖാന്റെ കൊലപാതകത്തിന് കാരണം സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വര്‍ഗ്ഗീയ കൊലപാതകമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണവും കോടതി തള്ളി. ട്രെയിനിലെ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കവും ജാതി പറഞ്ഞുള്ള അവഹേളനവും മാത്രമാണ് കാരണമെന്ന് കോടതി, പ്രതി രാമേശ്വര്‍ ദാസിന് ജാമ്യം അനുവദിച്ച് വ്യക്തമാക്കി. ഒരു വര്‍ഷത്തോളമായി കോണ്‍ഗ്രസും ഇടത് മുസ്ലിം സംഘടനകളും നടത്തിവരുന്ന വര്‍ഗ്ഗീയ നുണപ്രചാരണമാണ് ഇതോടെ പൊളിഞ്ഞത്. ബീഫ് കൈവശം വച്ചതിന് ജുനൈദിനെ ഗോസംരക്ഷകര്‍ തല്ലിക്കൊന്നെന്നായിരുന്നു ഇവരുടെ നുണപ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയന് ജുനൈദിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നേരിട്ട് നല്‍കിയിരുന്നു. ഹരിയാനയിലെ വീട്ടിലേക്ക് നേതാക്കള്‍ മത്സരിച്ച് സന്ദര്‍ശനവും നടത്തി.
കൊലപാതകം ആസൂത്രണം ചെയ്തതാണെന്നതിന് തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രാമേശ്വര്ദാസിന്റെ ജാമ്യ ഹര്‍ജി വിചാരണക്കോടതി കഴിഞ്ഞ വര്‍ഷം തള്ളിയിരുന്നു. വിചാരണക്കോടതിയുടേത് ശരിയായ തീരുമാനമാണെന്ന് കരുതുന്നില്ലെന്ന് ജസ്റ്റിസ് ചൗധരി വ്യക്തമാക്കി. 2016 ജൂണ്‍ 22ന് ദല്‍ഹി-മധുര പാസഞ്ചറില്വെച്ചാണ് ജുനൈദ് കുത്തേറ്റ് മരിച്ചത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും ഇത് സംഘര്‍ഷത്തിലെത്തുകയും ചെയ്തു. ജുനൈദിന്റെ സഹോദരന് ഹാഷിമിനും സക്കീറിനും പരിക്കേറ്റിരുന്നു. ബീഫ് തിന്നുന്നവരെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. സീറ്റ് തര്‍ക്കവും ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷവും മറച്ചുവെച്ചു. ജുനൈദിനെ കുത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചിരുന്നു. എന്നാല്‍ ബീഫിനെച്ചൊല്ലിയല്ല കൊലയെന്നും പ്രതി പറഞ്ഞു.
കാത്വയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന സംഭവം വര്‍ഗ്ഗീയ മുതലെടുപ്പിന് ഉപയോഗിച്ചതിന് സമാനമായാണ് കോണ്‍ഗ്രസ്സും പ്രതിപക്ഷവും ജുനൈദ് വധത്തെയും ഉപയോഗിച്ചത്. മോദി ഭരണത്തില്‍ മുസ്ലിങ്ങള്‍ക്ക് ജീവിക്കാനാകുന്നില്ലെന്ന പ്രചാരണമാണ് അവര്‍ അഴിച്ചുവിട്ടത്. ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും അവഹേളിക്കുകയായിരുന്നു നുണപ്രചാരണത്തിന് പിന്നിലുണ്ടായിരുന്നത്.
ജുനൈദ് വധം പ്രചരണായുധമാക്കിയവര്‍ ഇപ്പോള്‍ മിണ്ടുന്നില്ല: സുരേന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: