ഭുവനേശ്വര്‍: മിക്കുവിന്റെ ഹാട്രിക്കില്‍ ബംഗളൂരു എഫ് സി സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. കലിംഗ സ്റ്റേഡിയത്തില്‍ അരങ്ങേറിയ രണ്ടാം സെമിയില്‍ പിന്നില്‍ നിന്ന് പൊരുതിക്കയറിയ അവര്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് മോഹന്‍ ബഗാനെ പരാജയപ്പെടുത്തി.
വെള്ളിയാഴ്ച നടക്കുന്ന കലാശക്കളിയില്‍ ബംഗളൂരു എഫ് സി കൊല്‍ക്കത്തയിലെ കരുത്തരായ ഈസ്റ്റ് ബംഗാളിനെ നേരിടും.
ഒരു ഗോളിന് പിന്നില്‍ നിന്ന്, അവസാന നാല്‍പ്പത് മിനിറ്റില്‍ പത്തുപേരുമായി കളിച്ച ബംഗളൂരു ശക്തമായ പോരാട്ടത്തിലാണ് വിജയം പിടിച്ചത്്. 50-ാം മിനിറ്റില്‍ നിഷുകുമാര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെയാണ് ബംഗളൂരു പത്തുപേരായി ചുരുങ്ങിയത്്.
63, 65, 88 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് മിക്കു ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. ഒരു ഗോള്‍ സുനില്‍ ഛേത്രിയുടെ വകയായിരുന്നു. മോഹന്‍ ബഗാന്റെ രണ്ട് ഗോളുകളും ദീപാന്തയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്.
തുടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതി. ആദ്യ പകുതിയുടെ 42-ാം മിനിറ്റില്‍ ബഗാന് മുന്നിലെത്തി. മോഗ്റാബി നീട്ടിക്കൊടുത്ത പന്ത് ദീപാന്ത അനായാസം ഗോളിലേക്ക് തിരിച്ചുവിട്ടു. ഇടവേളയ്ക്ക് ബഗാന് 1-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബംഗളൂരുവിന്റെ പ്രതിരോധനിരക്കാരന്‍ നിഷു കുമാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നീട് പത്തുപേരുമായി കളിച്ച ബംഗളൂരു 63-ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. ഉദാന്ത് നല്കിയ പാസുമായി കുതിച്ച മിക്കു രണ്ട് പ്രതിരോധനിരക്കാരെ മറികടന്ന് പന്ത് വലയിലാക്കി.രണ്ട് മിനിറ്റിനുള്ളില്‍ മിക്കു വീണ്ടും ഗോള്‍ നേടി ബംഗളൂരുവിനെ മുന്നിലാക്കി.
എണ്‍പത്തിയെട്ടാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി മിക്കു ഹാട്രിക്ക് തികച്ചു. രണ്ട് മിനിറ്റുകള്‍ക്കുശേഷം സുനില്‍ ഛേത്രിയും ഗോള്‍ നേടി. ബോക്സിന് ഇടതുവശത്ത് നിന്ന് തൊടുത്തുവിട്ട ഷോട്ടാണ് വലയില്‍കയറിയത്. രണ്ടാം പകുതിയുടെ അധികസമയത്ത് ദീപാന്ത തന്റെ രണ്ടാം ഗോളിലൂടെ ബഗാന്റെ പരാജയഭാരം 2-4 ആയി കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: