കൊച്ചി: വാരാപ്പുഴ പോലീസ് മര്‍ദനത്തില്‍ മരിച്ച ശ്രീജിത്തിനെ ആളുമാറിയാണ് പിടികൂടിയതെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ സ്ഥിരീകരണം. കേസില്‍ സിഐ മുതല്‍ ആര്‍ടിഎഫ് വരെയുള്ളവര്‍ പ്രതികളാവും. പ്രതിയെ ആളുമാറി കസ്റ്റഡിയിലെടുത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സിഐക്കാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
വരാപ്പുഴ വാസുദേവന്റെ വീടീക്രമിച്ച സംഭവത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് ആക്രമണത്തില്‍ പരുക്കേറ്റ സുമേഷ് അടക്കമുള്ളവരുടെ മൊഴികളില്‍ വ്യക്തമാണെന്ന് സംഘം അറിയിച്ചു. വരാപ്പുഴ അമ്പലപ്പറമ്പില്‍ ആക്രമണത്തിലാണ് സുമേഷിന് പരിക്കേറ്റത്. ശ്രീജിത്തും, സഹോദരന് സജിത്തും ആക്രമണത്തില്‍ പങ്കെടുത്തിട്ടില്ലെന്നും സുമേഷ് വെളിപ്പെടുത്തി. വാസുദേവന്റെ സഹോദരനാണ് ശ്രീജിത്തിനെ കാണിച്ചു കൊടുത്തതെന്നും ആലുവ റൂറല്‍ പോലീസ് മേധാവി എ.വി. ജോര്‍ജിന്റെ സ്ക്വാഡായ റൂറല്‍ ടൈഗര്‍ ഫോഴ്സിന് സ്ഥല പരിചയം ഉണ്ടായിരുന്നില്ലെന്നും അന്വേഷണസംഘം വിലയിരുത്തി.
കേസുമായി ബന്ധപ്പെട്ട് ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്തു. പിടികൂടുമ്പോള്‍ മര്‍ദ്ദിച്ചതിന് ആര്‍ടിഎഫിനെതിരെ കൊലക്കുറ്റം ചുമത്തും. വാരാപ്പുഴ സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പോലീസുകാരും പ്രതികളാവും. അതേസമയം റൂറല്‍ എസ്പിയെ കേസില്പ്പെടുത്തേണ്ടെന്ന് തീരുമാനം. മരണകാരണമായ മര്‍ദ്ദനം എവിടെ വച്ചാണ്നടത്തുവെന്ന കാര്യത്തില്‍ ആശയകുഴപ്പം നിലനില്‍ക്കുകയാണ്. ആദ്യ അറസ്റ്റ് വൈകില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: