ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെയും ബ്രിട്ടണിലെയും ജനങ്ങള്‍ക്കായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ തെരേസ മേയ് പറഞ്ഞു.
ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക്ശേഷം ഇരു രാജ്യങ്ങളുടെയും സൗഹൃദത്തില്‍ നല്ല പുരോഗമനമുണ്ടാകുമെന്നും, ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന്റെ ഭാഗമാകാന്‍ യുകെ തയ്യാറായതില്‍ സന്തോഷമുണ്ടെന്നും മോദി കൂടിക്കാഴ്ചയില്‍ പറഞ്ഞു. മാത്രമല്ല, ഇത് കാലാവസ്ഥാ മാറ്റത്തിനുള്ള പോരാട്ടം മാത്രമല്ലെന്നും ഇത് നമ്മുടെ ഭാവി തലമുറയോടുള്ള ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ചു ദിവസത്തെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി ഇന്നലെ ലണ്ടനിലെത്തിയത്. 19നും 20നും നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
യൂറോപ്യന്‍ യൂണിയന് വിട്ടുപോകുന്ന ബ്രിട്ടനും പുതിയ വ്യാപാരവാണിജ്യ സാധ്യതകള്‍ തേടുന്ന ഇന്ത്യയ്ക്കും യോഗം ഏറെ പ്രധാനപ്പെട്ടതാണ്. ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് കോമണ്‍വെല്‍ത്ത് ഉച്ചകോടിക്ക് ബ്രിട്ടണ് വേദിയാകുന്നത്.
ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി കോമണ്‍വെല്‍ത്ത് രാജ്യതലന്മാരുടെ യോഗത്തില്‍ പങ്കെടുക്കുന്നത്. യൂറോപ്യന്‍ യൂണിയനുമായും ബ്രിട്ടനുമായും നല്ലനയതന്ത്രബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. എലിസബത്ത് രാജ്ഞിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ ബ്രിട്ടണ് സന്ദര്‍ശനം. ലോകജനസംഖ്യയില്‍ 32ശതമാനമാണ് കോമണ്‍വെല്‍ത്ത് കൂട്ടായ്മയ്ക്കുള്ളത്. ഇതില്‍ സിംഹഭാഗവും ഇന്ത്യയുടെ സംഭാവനയാണ്.
ബ്രിട്ടീഷ് രാജ്ഞിയുമായും ചാള്‍സ് രാജകുമാരനുമായും മോദി കൂടിക്കാഴ്ച നടത്തും. ലണ്ടനിലെ സയന്‍സ് മ്യൂസിയവും മോദി സന്ദര്‍ശിക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ നിന്നും വ്യത്യസ്തമായ സ്വീകരണമാണ് മോദിക്ക് ബ്രിട്ടണ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: