അഹമ്മദാബാദ്: ബാങ്ക് വായ്പാ തട്ടിപ്പുകേസില്‍ ഒരു കേസ് കൂടി സിബിഐ അറസ്റ്റ് രേഖപ്പെടുത്തി. വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ പല ബാങ്കുകളില്‍ നിന്നായി 2,654 കോടി തട്ടിയെന്നാണ് കേസ്.
കേസില്‍ കമ്പനിയുടെ പ്രമോട്ടര്‍മാരും ഡയറക്ടര്‍മാരുമായ മൂന്നു പേരെ സിബിഐ അറസ്റ്റ് ചെയ്തു. സുരേഷ് ഭട്നഗര്‍, അമിത് ഭട്നഗര്‍, സുമിത് ഭട്നഗര്‍ എന്നിവരാണ് അറസ്റ്റിലായത്. സമാനസംഭവങ്ങളിലേതു പോലെ വ്യാജ അക്കൗണ്ടുകള്‍, വ്യാജ രേഖകള്‍ എന്നിവയുണ്ടാക്കിയാണ് പണം തട്ടിയതെന്ന് സിബിഐ വ്യക്തമാക്കി.
ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ, ആക്സിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ദേനാ ബാങ്ക്, അലഹബാദ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, എക്സിം ബാങ്ക്, കോര്പ്പറേഷന് ബാങ്ക് എന്നീ ബാങ്കുകളില്‍ നിന്നാണ് പണം തട്ടിയിരിക്കുന്നത്. അറസ്റ്റിലായവരെ സിബിഐ പ്രത്യേക ജഡ്ജിക്കു മുമ്പാകെ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: