കോട്ടയം: നല്ല സിനിമ ജനങ്ങളിലെത്താന്‍ നവമാധ്യമങ്ങളുടെ ആവശ്യമില്ലെന്നും മോശം സിനിമകളെ വിജയിപ്പിക്കാനും ഇത്തരം മാധ്യമങ്ങള്‍ക്ക് കഴിയില്ലെന്നും ദേശീയ പുരസ്കാരം നേടിയ സംവിധായകന് ജയരാജ്. കോട്ടയം പ്രസ്ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയില്‍ ചിലപ്പോള്‍ പരാജയം ഉണ്ടാകും. എന്നാല്‍ അടുത്തത് വന്‍ വിജയമായെന്നുമിരിക്കും. സിനിമയില്‍ ഒന്നും പ്രവചിക്കാന്‍ സാധിക്കില്ല. താന്‍ ജനിച്ചു വളര്‍ന്ന ജീവിതസാഹചര്യങ്ങളാണ് വ്യത്യസ്തമാര്‍ന്ന സിനിമകള്‍ക്ക് പ്രചോദനമായത്. ബ്രിട്ടീഷ് സേനയില്‍ കൂലി പട്ടാളക്കാരായി പോയവരുടെ കുടുംബങ്ങളെയാണ് ഭയാനകം എന്ന ചിത്രത്തില്‍ ചിത്രീകരിക്കപ്പെട്ടത്. കുമരകം തന്റെ ഭാഗ്യ ലൊക്കേഷനാണ്. ഒരു ചലച്ചിത്ര അക്കാദമി ആരംഭിക്കാന്‍ ആഗ്രഹമുണ്ട്.
ജീവിത വീക്ഷണമുള്ള 18 വയസ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും അക്കാദമിയില്‍ ചേരാം. ലോകത്തിന് കിടപിടിക്കുന്ന സിനിമ ഉണ്ടാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ജയരാജ് അഭിപ്രായപ്പെട്ടു.ഭയാനകം എന്ന ചിത്രത്തില്‍ അഭിനയിച്ച ജയരാജിന്റെ സഹോദര പുത്രി വൈഷ്ണവിയും മുഖാമുഖത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: