മലപ്പുറം: ജമ്മു കശ്മീരില്‍ പെണ്‍കുട്ടി കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന ഹര്‍ത്താലിന് പിന്നില്‍ തീവ്രവാദ സംഘടനയെന്ന് സൂചന. ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. തീവ്രവാദ സംഘടനകള്‍ക്ക് പരോക്ഷമായി വേരോട്ടമുള്ള മലബാറില്‍ പ്രത്യേകിച്ച് മലപ്പുറം ജില്ലയിലാണ് കൂടതല്‍ അക്രമ സംഭവങ്ങള്‍ നടന്നത്. മലപ്പുറത്ത് മാത്രം മുന്നൂറോളം പേരെയാണ് അക്രമസംഭവങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുത്തത്. എഴുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വാട്സ്ആപ്പ് വഴി ഹര്‍ത്താല്‍ ആഹ്വാനം നടത്തിയതിന് പിന്നില്‍ മറ്റെന്തെങ്കിലും അജണ്ട ഉണ്ടായിരുന്നോയെന്ന സംശയത്തിലാണ് പോലീസ്.
ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങള്‍ തടയുന്നതില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയുടെ തീരദേശ മേഖലയായ പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍ എന്നിവിടങ്ങില്‍ നേരത്തെ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഈ മേഖലകളിലാണ് ഹര്‍ത്താലിന്റെ മറവില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ അരങ്ങേറിയതും. മതം ചോദിച്ചതിന് ശേഷം വാഹനങ്ങള്‍ ആക്രമിക്കുക, ഹിന്ദുവിഭാഗത്തിന്റെ അടച്ചിട്ട കടകള്‍ കുത്തിതുറന്ന് കൊള്ളയടിക്കുക, അയ്യപ്പഭക്തരെ ആക്രമിക്കുക, ഭജനമഠം അടക്കമുള്ള ആരാധനാലയങ്ങള്‍ നശിപ്പിക്കുക തുടങ്ങിയ സംഭവങ്ങള്‍ പ്രദേശത്ത് നടന്നു.
അക്രമികള്‍ തിരൂരിലെ കെ.ആര് ബേക്കറി കൊള്ളയടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പൂട്ട് തല്ലിത്തകര്‍ത്ത അക്രമിസംഘം കടക്കുള്ളിലെ സാധനങ്ങള്‍ എടുക്കുന്നതും നശിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. മലപ്പുറം ജില്ലയില്‍ മാത്രം ഏകദേശം രണ്ടുകോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഹര്‍ത്താലിന് വാട്സ്ആപ്പ് വഴി പ്രചാരണം നടത്തിയവരെയും കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്മാരുടെ പൂര്‍ണ വിവരങ്ങള്‍ സൈബര്‍സെല്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ എല്ലാവരുടെയും ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത് വിട്ടയച്ചവരോടും ജാമ്യം ലഭിച്ചവരോടും ഫോണുമായി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവയില്‍ നിന്ന് നടത്തിയ സമൂഹമാധ്യമ ഇടപെടലുകള്‍ പരിശോധിക്കും. ആവശ്യമെങ്കില്‍ വിദഗ്ധ പരിശോധനക്ക് അയക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: