കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി മജിസ്ട്രേറ്റിനോട് വിശദീകരണം തേടി. വരാപ്പുഴ പോലീസ് അറസ്റ്റുചെയ്ത ശ്രീജിത്ത് അടക്കമുള്ളവരെ റിമാന്‍ഡ് ചെയ്യാതിരുന്നതിന് മജിസ്ട്രേറ്റ് കൃത്യമായ വിശദീകരണം നല്‍കണം.
ഏഴിനു പ്രതികളെ പറവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ചിരുന്നു. എന്നാല്‍ പ്രതികളെ റിമാന്‍ഡ് ചെയ്യാതെ മടക്കി അയക്കുകയായിരുന്നുവെന്ന് പോലീസ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. കസ്റ്റഡിയില്‍ എടുത്തതിന്റെ അടുത്ത ദിവസമാണ് ശ്രീജിത്തിനെ മജിസ്ട്രേറ്റിന് മുമ്പാകെ എത്തിച്ചതെന്നു പോലീസ് കോടതിയില്‍ പറഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കൊപ്പമുണ്ടായിരുന്ന പോലീസുകാരുടെ മൊഴിസഹിതമാണ് പരാതി നല്‍കിയത്.
ഇതിനെ തുടര്‍ന്നാണ് വിഷയത്തില്‍ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നത്. മജിസ്ട്രേറ്റ് ഹൈക്കോടതിക്ക് മറുപടി കൊടുത്തതായാണ് സൂചന. അതേസമയം, ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വാഹനം പോയ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: