മട്ടന്നൂര്‍: മട്ടന്നൂരില്‍ മലേറിയ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴിലുള്ള കണ്ണൂര്‍ ജില്ലാ വെക്ട്രല്‍ കണ്ട്രോള് യൂനിറ്റ് മലേറിയ ബാധിച്ച മാധ്യമ പ്രവര്‍ത്തകന്റെ മട്ടന്നൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള വീടും പരിസരത്തെ വീടുകളിലും പരിശോധന നടത്തി. എന്നാല്‍ മലേറിയയ്ക്കു കാരണമാകുന്നതും രാത്രി മാത്രം കിടക്കുന്നതുമായ അനോഫെലിസ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയില്ല. സമീപത്ത് പശുവിനെ പോറ്റുന്ന വീട്ടില്‍ പോലും കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയില്ല. ഇതുവഴി മാധ്യമ പ്രവര്‍ത്തകന്റെ പ്രവര്‍ത്തന കേന്ദ്രമായ മട്ടന്നൂര്‍ നഗരത്തില്‍ നിന്നാണ് കൊതുകുകടി ഏറ്റെതെന്നു കരുതുന്നു. തുടര്‍ന്ന് ബുധനാഴ്ച മാധ്യമ പ്രവര്‍ത്തകന്റെ മട്ടന്നൂര്‍ നഗരത്തിലുള്ള ഓഫീസിലെ പ്രവര്‍ത്തകരുടേയും പരിസര സ്ഥാപനങ്ങളിലെ ജീവനക്കാരുടേയും രക്ത സാമ്പിളുകള്‍ ശേഖരിച്ചു. വീട്ടുകാരുടെ രക്ത സാമ്പിളുകള്‍ ചൊവ്വാഴ്ച ശേഖരിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകന്റെ ഓഫീസിലും പരിസരത്തും രാത്രി നടത്തിയ പരിശോധനയിലും അനോഫെലിസ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയില്ല. ബുധനാഴ്ച കാലത്തു മുതല്‍ മട്ടന്നൂര്‍ നഗരത്തിലെ അറുപതോളം സ്ഥാപനങ്ങളിലും നഗരത്തോട് തൊട്ടു കിടക്കുന്ന ഇല്ലംമൂല മേഖലയിലെ 54 വീടുകളിലും ആരോഗ്യ വിഭാഗം പരിശോധന നടത്തി.
നഗരത്തില്‍ ഫോഗിംഗ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വിഭാഗം. ഇതിനിടെ ഇരിട്ടി നഗരസഭാ ആരോഗ്യ വിഭാഗം മാധ്യമ പ്രവര്‍ത്തകന്റെ വീട്ടുകാരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു. മട്ടന്നൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.സുഷമയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും ജില്ലാ മലേറിയ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.കെ. ഷിനിയുടെ നേതൃത്വത്തിലുള്ള ജില്ല മെഡിക്കല്‍ സംഘവും മാധ്യമ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു. മലേറിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള മട്ടന്നൂര്‍ വാഴാന്തോട് താമസക്കാരനായ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന ഝാര്‍ഖണ്ഡ് സ്വദേശിയേയും സംഘം സന്ദര്‍ശിച്ചു. 12 ദിവസമായി പനി തുടരുന്ന പത്രപ്രവര്ത്തകന് ഇക്കഴിഞ്ഞ 14 നാണ് മലേറിയ സ്ഥിരീകരിച്ചത്. ഇതിനകം ജില്ലയില്‍ 21 പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചതായാണ് വിവരം. ഇതില്‍ 20 പേരും അന്യസംസ്ഥാനവുമായി ബന്ധപ്പെട്ടവരാണ്. മട്ടന്നൂരില്‍ അന്യസംസ്ഥാനക്കാരെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാര്‍പ്പിച്ച് വ്യാപാര സമുച്ചയ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതായി ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ട കെട്ടിടത്തിനും പരിസരത്തും ബാസിലസ് തുറിഞ്ചര്സ് എന്ന ജൈവമരുന്ന് തളിച്ചു. സംശയമുള്ള കെട്ടിടങ്ങളിലും പരിസരങ്ങളിലും അടുത്ത ദിവസം രാത്രി പരിശോധന നടത്തും. രാത്രി സമയത്തുള്ള അനോ ഫെലിസ് കൊതുകുകളിലൂടെ മാത്രമേ മലേറിയ വരികയുള്ളൂ എന്ന് അരോഗ്യ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: