ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ പള്ള്യം, കാര്‍ക്കോട്,തലച്ചങ്ങാട് മേഖലകളിലുണ്ടായ ചുഴലികാറ്റില്‍ വ്യാപക നാശനഷ്ടം. എട്ട് വീടുകള്‍ക്ക് നാശം. നിരവധി പേരുടെ കൃഷിനശിച്ചു.
ഇന്നലെ വൈകുന്നേരം വീശിയടിച്ച കാറ്റിലാണ് നാശനഷ്ട്ടമുണ്ടായത്. തില്ലങ്കേരി പള്ള്യത്തെ തോട്ടം കുളങ്ങരക്കണ്ടി പി.പി.നൗഫലിന്റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. വീട്ടുപകരണങ്ങളും നശിച്ചു. വീട്ടുകാര്‍ അയല്പക്കത്തു പോയ സമയമായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. മേരിക്കുട്ടിജോസഫിന്റെ വീട് മരം വീണ് തകര്‍ന്നു. നിരവധി വീട്ടുപകരണങ്ങളും തകര്‍ന്നു. ഉളിയത്ത് വീട്ടില്‍ മഹിളാമണിയുടെ വീട് ഒരു ഭാഗം മരം വീണ് തകര്‍ന്നു. എം.കെ.മുരളീധരന്, വിപഞ്ചിക ഹൗസില്‍ കെ.ഉണ്ണികൃഷ്ണന് എന്നിവരുടെ വീടിന്റെ മുകള്‍ ഭാഗത്തെ സിങ്ക് ഷീറ്റ് കാറ്റില്‍ പറന്നുപോയി. തലച്ചങ്ങാട്ടെ എം.ബാബു, കെ.വി.പ്രഭാകരന്, എ.രാജേഷ് എന്നിവരുടെ വീടിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗവും കാറ്റില്‍ പറന്നു പോയി. പള്ള്യത്തെ എം.കെ.ഖദീജയുടെ മുപ്പതോളം റബ്ബര്‍ മരങ്ങള്‍ കാറ്റില്‍ തകര്‍ന്നു. പള്ള്യം, കാര്‍ക്കോട്, തലച്ചങ്ങാട് പ്രദേശങ്ങളില്‍ നിരവധി പേരുടെ റബ്ബര്‍, കശുമാവ്, മരങ്ങള്‍ നശിച്ചിട്ടുണ്ട്. മേഖലയില്‍ മരം പൊട്ടി വീണ് വൈദ്യുതി ബന്ധവും താറുമാറായി. ലക്ഷങ്ങളുടെ നാശനഷ്ട്ടമാണ് മേഖലയിലുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: