കണ്ണൂര്‍: ജില്ലയില്‍ പാന്‍മസാല ഉപയോഗം കൂടി വരുന്നതായി എക്സൈസ് വകുപ്പ് ജില്ലാതല ജനകീയ സമിതി യോഗത്തില്‍ അറിയിച്ചു. കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ എക്സൈസ് വകുപ്പ് 263.440 കിലോ ഗ്രാം പാന്‍മസാല പിടിച്ചെടുത്തതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വി.വി.സുരേന്ദ്രന് പറഞ്ഞു.
ട്രെയിന്‍ വഴിയുള്ള പാന്‍മസാല കടത്ത് തടയാനുള്ള പരിശോധനയ്ക്ക് പരിമിതികളുണ്ട്. എങ്കിലും പരിശോധനകള്‍ നടത്തുന്നുണ്ട്.. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും മറ്റും പരിശോധനകള്‍ നടത്തുന്നുണ്ട്. പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് (കോട്പ) 434 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 55 അബ്കാരി കേസുകളും 48 എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 69 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്നായി ഉപയോഗിക്കുന്ന 16 നൈട്രോസ്പാം ഗുളികകള്‍ പിടിച്ചെടുത്തു. മയക്കുമരുന്ന് പൊടിയായ എംഡിഎംഎ 400 മില്ലി ഗ്രാമും എല്‍എസ്ഡി 0.250 ഗ്രാമും ചരസ് 106 ഗ്രാമും കഞ്ചാവ് 13.470 ഗ്രാമും കഴിഞ്ഞ മാസം ജില്ലയില്‍ പിടിച്ചെടുത്തു. 7.500 ലിറ്റര്‍ ചാരായവും 45.500 ലിറ്റര്‍ വിദേശ മദ്യവും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള 166.63 ലിറ്റര്‍ മദ്യവും 23.100 ലിറ്റര്‍ ബിയറും 70 ലിറ്റര്‍ കള്ളും 3259 ലിറ്റര്‍ വാഷും പിടിച്ചെടുത്തു.
ലഹരി ഉപയോഗവും വില്പനയും സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്കാന് ജനങ്ങള്‍ സഹകരിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. ഡെപ്യൂട്ടി കലക്ടര്‍ കെ.കെ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വയക്കാടി ബാലകൃഷ്ണന്, സി.ബാബു, എം.നൗഷാദ്, ഹരിദാസന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: