കണ്ണൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സേവന വേതന വ്യവസ്ഥ ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ദേവസ്വം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വനിത കമ്മീഷന്. കണ്ണൂരില്‍ നടന്ന പരാതി പരിഹാര അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അംഗങ്ങള്‍. ചിറക്കല്‍ കോവിലകം ദേവസ്വത്തിനെതിരെ ലഭിച്ച പരാതിയിലായിരുന്നു കമ്മീഷന്റെ തീരുമാനം.
67 പരാതികള്‍ അദാലത്തില്‍ പരിഗണിച്ചു. ഇതില്‍ 16 പരാതികള്‍ തീര്‍പ്പാക്കി. എട്ട് പരാതികള്‍ പോലീസിന് കൈമാറി. 43 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി.
കുടുംബ വഴക്ക്, സ്വത്ത് തര്‍ക്കം, റവന്യു, സാമ്പത്തികം, കുടിവെള്ള പ്രശ്നം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്.
കമ്മീഷന്റെ മേഖല ഓഫീസ് ഉദ്ഘാടനം അടുത്തമാസം കോഴിക്കോട് നടക്കുമെന്ന് കമീഷനംഗം ഇ.എം. രാധ അറിയിച്ചു. കമ്മീഷനില്‍ എത്തുന്ന പരാതികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉള്ളതെന്ന് അംഗങ്ങള്‍ വ്യക്തമാക്കി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസങ്ങളില്‍ 3000 ല്‍ അധികം പരാതികളാണ് കമ്മീഷന് ലഭിച്ചിരിക്കുന്നത്. ചിത്രലേഖയുടെ വിഷയവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എങ്കിലും വിഷയത്തില്‍ കമ്മീഷന് അന്വേഷണം നടത്തുമെന്നും അറിയിച്ചു. അംഗങ്ങളായ ഇ.എം രാധ, ഷാഹിദ കമാല്‍ എന്നിവരും അഭിഭാഷകരും പോലീസ് ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: