കണ്ണൂര്‍: മലയാളിയുടെ സ്വന്തം ഉമിക്കരിയെ ബ്രാന്‍ഡാക്കി വിപണി കണ്ടെത്തിയ യുവസംരംഭകന് പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും അഭിനന്ദനം. കണ്ണൂര്‍ അഴീക്കോട് സ്വദേശി പി.സിജേഷാണ് മാതൃകാസംരംഭകര്ക്കായി പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ നടത്തിയ മുഖാമുഖത്തില്‍ പങ്കെടുത്തത്. മുദ്രാ ലോണ്‍ ഉപയോഗിച്ചു മാതൃകാപരവും വിജയകരവുമായ വ്യവസായ സംരംഭങ്ങള്‍ നടത്തുന്ന രാജ്യത്തെ 110 സംരംഭകരെയാണ് പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചത്.
ഇതില്‍ കേരളത്തില്‍ നിന്നു സിജേഷടക്കം നാലുപേരാണ് ഉണ്ടായിരുന്നത്. കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്നു 8.5 ലക്ഷം രൂപ വായ്പയെടുത്താണ് സിജേഷ് ശാന്തീസ് ഉമിക്കരി വിപണിയിലെത്തിച്ചത്. മുദ്ര വായ്പയെടുത്തു സംരംഭം തുടങ്ങി വിജയിച്ചവരുടെ പട്ടിക ബാങ്ക് അധികൃതര്‍ നല്‍കിയിരുന്നു. ഇതില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് തെരഞ്ഞെടുത്തവരെയാണ് 11നു കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചത്. ഉമിക്കരിയെക്കുറിച്ചു സിജേഷിനോടു ചോദിച്ചുമനസ്സിലാക്കിയ പ്രധാനമന്ത്രി ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ചു.
പോസിറ്റീവ് കമ്യൂണ്‍ എന്‍ട്രപ്രനര്‍ഷിപ് ക്ലബ്ബിന്റെ മാര്‍ഗനിര്‍ദേശത്തോടെയാണ് സിജേഷ് ഈ സംരംഭം തുടങ്ങിയതെന്നും ജില്ലാ വ്യവസായകേന്ദ്രം, കേരള ഗ്രാമീണ്‍ ബാങ്ക് എന്നിവയുടെ പൂര്‍ണ സഹകരണം ഉണ്ടായിരുന്നെന്നും ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ അബ്ദുല്‍ ഹമീദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: