1921ല്‍ മാപ്പിള ലഹള നടക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായിരുന്നില്ല. കേരളത്തില്‍ പാര്‍ട്ടി രുപീകരിച്ചു കഴിഞ്ഞപ്പോള്‍ മാപ്പിള ലഹളയെ കാര്‍ഷിക കലാപമായും സ്വാതന്ത്ര്യ സമരമായും പ്രഖ്യാപിച്ചു. ലഹളക്കാലത്ത് ഹിന്ദുക്കളെ രക്ഷിച്ച മുസ്ലീം സഹോദരന്മാരെ അവഹേളിച്ചു. കലാപകാരികളെ തടഞ്ഞവര്‍ മൂലയ്ക്ക് ഇരുത്തപ്പെട്ടു. ഹിന്ദു സ്ത്രീകളെയും കുട്ടികളേയും സംരക്ഷിച്ച മാപ്പിളമാര്‍ ഇളിഭ്യരായി. ബലാല്‍സംഗം ചെയ്ത് കുഞ്ഞുങ്ങളെയും അമ്മമാരെയും കൊന്നവര്‍ക്ക് പിന്നീട് പെന്ഷന് നല്കി.
ക്ഷേത്രങ്ങള്‍ തകര്‍ത്തവര്‍ക്ക് അടുത്തൂണ്‍ നല്കി കമ്യൂണിസ്റ്റുകള്‍ ആദരിച്ചു. ബലം പ്രയോഗിച്ചു മതം മാറ്റിയവര്‍ സ്വാതന്ത്ര്യ സമര സേനാനികളായി. പാവപ്പെട്ട പറയനെയും പുലയനെയും ആശാരിയെയും കഴുത്തു കണ്ടിച്ച് പുഴയിലെറിഞ്ഞവര്‍ വീരപുരുഷന്മാരായി. ഇല്ലം ചുടുകയും കൊള്ളയടിക്കുകയും ചെയ്തവര്‍ കമ്മ്യൂണിസ്റ്റുകളുടെ ദൃഷ്ടിയില് വീരയോദ്ധാക്കളായി!
അന്നുതൊട്ട് മുസ്ലീം മതഭീകരവാദികളും കുറ്റവാളികളും കമ്യൂണിസ്റ്റ് സഹചാരികളായി. മാന്യന്മാരായ സാധാരണ മുസ്ലീങ്ങള്‍ പാര്ശ്വവല്ക്കരിക്കപ്പെട്ടു. മുസ്ലീങ്ങളില്‍ ഭീതിയും അരക്ഷിതബോധവും സൃഷ്ടിക്കുക എന്നതായി കമ്യൂണിസ്റ്റ് അജണ്ട. അതിനായി അവര്‍ തലശ്ശേരിയില്‍ മുസ്ലീങ്ങള്‍ക്കു നേരെ കലാപം അഴിച്ചുവിട്ടു. അതിന്റെ മറയില്‍ വര്‍ഗീയ ചേരിതിരിവു സൃഷ്ടിച്ച്, മുസ്ലീം സംരക്ഷകര്‍ തങ്ങളാണെന്ന് പ്രചരിപ്പിച്ചു. കലാപത്തിന് ആക്കം കൂട്ടാന്‍ ജീപ്പില്‍ മൈക്ക് കെട്ടി തലശേരിക്ക് പുറത്തേക്ക് കലാപ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. കുറെക്കാലത്തേക്ക് വര്‍ഗീയ വൈരം നിലനിര്‍ത്താന്‍, മുതലെടുക്കാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് കഴിഞ്ഞു. തലശേരി കലാപം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് ( ജസ്റ്റീസ് വിതയത്തില്‍ കമ്മീഷന് ) പുറത്തായപ്പോള്‍ മാത്രമാണ് തലശേരി കലാപത്തില്‍ കമ്യൂണിസ്റ്റ് പങ്ക് വ്യക്തമായത്. അവ വളരെ ചുരുക്കി, കുറെയൊക്കെ മറച്ചും, സന്തുലനപ്പെടുത്താന്‍ കുറച്ചു നുണകള്‍ കൂട്ടിച്ചേര്‍ത്തും സഖാവ് എം.വി.രാഘവന്റെ ആത്മകഥയായ ‘ഒരു ജന്മം’ എന്ന പുസ്തകത്തിലുണ്ട്.
മാപ്പിള ലഹളയ്ക്കു ശേഷം ഹിന്ദു-മുസ്ലീം വൈരം നിലനിര്‍ത്താന്‍ ഏറ്റവും കൂടുതല്‍ പ്രയത്നിച്ചയാള്‍ ഇ. എം. ശങ്കരന് നമ്പൂതിരിപ്പാട് എന്ന സവര്‍ണ-ബൂര്‍ഷ്വാ നേതാവാണ്. തന്റെ നമ്പൂരിത്തവും ബൂര്‍ഷ്വാ നേതൃത്വവും നഷ്ടപ്പെടാതിരിക്കാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നു. ആയതിനാല്‍ ഒരിക്കലും അദ്ദേഹത്തിന് ‘തിരുമേനി’ എന്ന സംബോധന നഷ്ടമായില്ല. ദളിതന്റെയും പിന്നോക്കക്കാരന്റേയും തൊഴിലാളി വര്‍ഗത്തിന്റെയും മേലാളനായി തൊഴിലാളിയല്ലാത്ത സവര്‍ണ മനസ്സ് അടയിരുന്നു.
മുസ്ലീങ്ങളില്‍ ഭീതി നിലനിര്‍ത്താന്‍ നമ്പൂതിരിപ്പാട് തൂലിക ചലിപ്പിച്ചു കൊണ്ടേയിരുന്നു. മാര്‍ക്സിസ്റ്റ് – ആര്‍എസ്എസ് സംഘട്ടനം, ഇത്രയാള്‍ കൊല്ലപ്പെട്ടു, ഇത്രയാള്‍ക്ക് മുറിവേറ്റു എന്ന് പത്രങ്ങളില്‍ തലക്കെട്ട് കാണാറില്ലെ? അതെന്തുകൊണ്ടാണെന്ന് ഒരു നിമിഷമെങ്കിലും ആലോചിച്ചു നോക്കൂ. ”മുസ്ലീം, ക്രിസ്ത്യന്‍, ഹരിജന്‍ മുതലായ സമുദായങ്ങള്‍ക്കെതിരായി തങ്ങള്‍ സംഘടിപ്പിക്കുന്ന അക്രമങ്ങള്‍ വിജയിക്കണമെങ്കില്‍ ആദ്യം മാര്‍ക്സിസ്റ്റുകാരെ വകവരുത്തണമെന്ന കാഴ്ചപ്പാടോടെയാണ് ആര്.എസ്.എസുകാര്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ ആക്രമണങ്ങളില്‍ നിന്ന് ഈ വിഭാഗക്കാരെ രക്ഷിക്കുവാന്‍ ജീവന് പോലും അര്‍പ്പിക്കുവാന്‍ തയ്യാറുള്ള പാര്‍ട്ടിയാണ് ഞങ്ങളുടേത്.” (മതമൗലികവാദികളും കപട മതേതരക്കാരും – പി.വി.കെ നെടുങ്ങാടി.) ഇതാണ് കമ്മ്യൂണിസ്റ്റ് കുതന്ത്രം. മുസ്ലീങ്ങള്‍ അപകടത്തിലാണെന്ന് നിരന്തരം പ്രചരിപ്പിക്കുക. മുസ്ലീം ചെറുപ്പക്കാരില്‍ വെറുപ്പും ശത്രുതയും വളര്‍ത്തുക. അതിലൂടെ വര്‍ഗീയ വിദ്വേഷവും സംഘര്‍ഷവും നടത്തി രാഷ്ട്രീയ ലാഭം കൊയ്യുക.
‘സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്നുള്ള നാലു പതിറ്റാണ്ടുകാലത്തെ ഇന്ത്യന്‍ യൂണിയനിലെ ജനാധിപത്യ പ്രസ്ഥാനത്തിന് പൊതുവിലും ഇവിടുത്തെ മുസ്ലീമുകള്‍ക്ക പ്രത്യേകിച്ചും അത്യാപല്‍ക്കരമായ ഒരു സംഭവ വികാസം നടന്നിട്ടുണ്ട്. ആര്.എസ്.എസ്സിന്റെയും വിശ്വഹിന്ദു പരിഷത്തിന്റേയും അവയുടെ രാഷ്ട്രീയ സംഘടനയായ ബിജെപി യുടെയും നീക്കങ്ങളാണ് ഇന്ന് ഇന്ത്യന്‍ യൂണിയനിലെ മുസ്ലീങ്ങള്‍ക്ക് നേരിടാനുള്ള ഏറ്റവും വലിയ ഭീഷണി”.(എക്സ്പ്രസ്, 3-4-1991, തൃശൂര്‍)
ഇതാണ് തന്ത്രം. ഒരു വശത്ത് മുസ്ലീങ്ങളില്‍ ഭീതി ചൊരിയുക. മറുവശത്ത് വര്‍ഗീയത വളര്‍ത്താനുള്ള വെടിമരുന്ന് വിതറുക. ആ വിതറലിന്റെ ഭാഗമായിട്ടാണു മാപ്പിള ലഹളയെ വെള്ളപൂശിയത്. മാപ്പിള ലഹളയുടെ ക്രൂരത വരച്ചുകാട്ടുന്നതായിരുന്നു ഗര്‍ഭിണിയുടെ വയര്‍ വെട്ടിപ്പിളര്‍ന്ന് കുട്ടിയെ പുറത്തെടുത്ത സംഭവം. അത് ഗുജറാത്തില്‍ നടന്നതല്ല, മാപ്പിള ലഹളയില്‍ ചെയ്തതാണ്. അതിനെ സ്വാതന്ത്ര്യ സമരമെന്നു വിശദീകരിക്കാന്‍ നീചമനസ്സുകള്‍ക്കു മാത്രമേ സാധിക്കൂ. അത്തരം നീചമനസ്സിന്റെ ഉടമയായിരുന്നു നമ്പൂതിരിപ്പാട്.
അതിന്റെ തുടര്‍ച്ചയായിരുന്നു 1947 ല്‍ മലപ്പുറം അങ്ങാടിപ്പുറത്തു നടന്ന രാമസിംഹന് കൊലക്കേസ്. മുമ്പ് ലഹളക്കാലത്ത് മതം മാറ്റപ്പെട്ട ഹിന്ദുക്ക ളായ ഉണ്യന്‍ സാഹിബും കുടുംബവും തങ്ങളുടെ പൂര്‍വിക മതത്തിലേക്ക് മാറി. അങ്ങനെ വീണ്ടും ഹിന്ദുമതത്തിലേക്ക് മാറിയ രാമസിംഹനും സഹോദരന് ദയാ സിംഹനും (നരസിംഹന് നമ്പൂതിരി) മറ്റു കുടംബാംഗങ്ങളും 1947 ഓഗസ്റ്റ് 2 ന് രാത്രി കൊല്ലപ്പെട്ടു. ആ കൂട്ടക്കൊലയെ ന്യായീകരിച്ച് പിന്നീട് നമ്പൂതിരിപ്പാട് എന്ന വര്‍ഗീയവാദി ലേഖനമെഴുതി. കൊലയാളികളായ മുസ്ലീം തീവ്രവാദികള്‍ക്കെതിരെ കേസെടുക്കരുതെന്നു കൂടി പറയാന്‍ മടിച്ചില്ല.
നമ്പൂതിരിപ്പാടിന്റെ അടുത്ത നടപടിയായിരുന്നു മലപ്പുറം ജില്ലാ രൂപീകരണം. മതമൗലികവാദികള്‍ക്കും ഭീകരവാദികള്‍ക്കും അഴിഞ്ഞാടാന്‍ ഒരു ജില്ല. സാമാന്യ നിലയ്ക്കുള്ള ഒരു നിയമവും അവിടെ ആരും പാലിക്കാറില്ല. ആരും അത് ചോദ്യം ചെയ്യാറുമില്ല, ആരെയും അതിന് അനുവദിക്കാറുമില്ല. ഇന്നു കേരളത്തില്‍, പ്രത്യേകിച്ച് മലപ്പുറത്ത് ഒരു ഹിന്ദു വിരുദ്ധ വര്‍ഗീയ ഭീകരവാദ ഗ്രൂപ്പിനെ വളര്‍ത്തിയെടുക്കാന്‍ ഇ.എം.എസ്സിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കഴിഞ്ഞിട്ടുണ്ട്. അവരുടെ അഴിഞ്ഞാട്ടവും പുതിയ മാപ്പിള ലഹളകള്‍ക്കുള്ള പരീക്ഷണവുമാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: