തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് സംബന്ധിച്ച അന്വേഷണം വിദേശങ്ങളിലേക്കും. സൈബര്‍സെല്‍ ഇത് സംബന്ധിച്ച് കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സിയെ സമീപിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം പ്രോക്സി സെര്‍വര്‍ വഴിയായതിനാല്‍ സന്ദേശം അയച്ച ആളെ കണ്ടെത്തുന്നതിന് സൈബര്‍ സെല്ലിന് സാധിക്കുന്നില്ല. അതിനാലാണ് കേന്ദ്രസംഘത്തെ സമീപിച്ചിരിക്കുന്നത്.
സന്ദേശം ഏത് മാധ്യമം വഴി അയച്ചു എന്ന് കണ്ടെത്തുന്നത് അറിയാതിരിക്കാനാണ് പ്രോക്സി സെര്‍വര്‍ ഉപയോഗിക്കുന്നത്. ഗള്‍ഫ് നാടുകളില്‍ നിന്നോ കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്തവരില്‍ നിന്നോ ആകാം ആദ്യ സന്ദേശം എത്തിയതെന്ന നിഗമനത്തിലാണ് സൈബര്‍ വിഭാഗം. ഈ സന്ദേശം കേരളത്തില്‍ പ്രചരിപ്പിച്ചവരെ കണ്ടെത്തിയാല്‍ മാത്രമെ വിദേശങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ സാധിക്കൂ.
കേരളത്തില്‍ സന്ദേശം അയച്ചിട്ടുള്ളവയില് കൂടുതലും വ്യാജ ഐഡികള്‍ മുഖേന സംഘടിപ്പിച്ചിട്ടുള്ള ഫോണ്‍ അക്കൗണ്ടില്‍ നിന്നാണ്. ഇവ പരസ്പരം പങ്കുവച്ചവരെക്കുറിച്ചുള്ള അന്വേഷണം കൂടുതല്‍ വ്യാപിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ ഫോണ്‍വിവരവും സൈബര്‍സെല്‍ ശേഖരിക്കുന്നുണ്ട്
അക്രമവുമായി ബന്ധപ്പെട്ട് ഇതിനകം മൂന്നൂറിലധികം കേസുകളിലായി അറുന്നൂറോളം പേരെ കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. കേസുകളുടെ കണക്കെടുപ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ ചില പ്രദേശങ്ങളില്‍ കേസുകള്‍ ഒതുക്കിതീര്‍ക്കാനുള്ള ശ്രമവും നടന്നുവരുന്നു. അറസ്റ്റ് വൈകിപ്പിച്ച് കേസ് ഒതുക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: