തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ തങ്ങളെ ബലിയാടുകളാക്കുകയാണെന്ന ആര്‍ടിഎഫുകാരുടെ ആരോപണം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും ബെഹ്റ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീജിത്തിനെ പിടികൂടുമ്പോള്‍ ആര്‍ടിഎഫ് അംഗങ്ങള്‍ വീടിന്റെ മതിലിനോട് ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിച്ചെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമളയും ഭാര്യ അഖിലയും പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. പിടികൂടുമ്പോള്‍ മര്‍ദ്ദനം നടന്നതായി രഹസ്യന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാക്ഷിമൊഴികളുടെ പശ്ചാത്തലത്തിലാണ് ആര്‍ടിഎഫ് അംഗങ്ങളായ സന്തോഷ് കുമാര്‍, ജിതിന്‍രാജ്, സുമേഷ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേസമയം ശ്രീജിത്തിന്റെ മരണത്തിന് കാരണമായ പരുക്കുണ്ടായത് ആര്‍ടിഎഫില്‍ നിന്നാണോ എന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് വ്യക്തതയില്ല. മരിച്ച ശ്രീജിത്ത് തങ്ങളോടൊപ്പം മൂന്നോ നാലോ മിനിട്ട് മാത്രമായിരുന്നു തങ്ങളുടെ പക്കല്‍ ഉണ്ടയിരുന്നുള്ളൂവെന്ന് ആര്‍ടിഎഫ് പറയുന്നു. കസ്റ്റഡിയിലെടുത്ത് നാലു മിനിറ്റിനകം മുനമ്പം പോലീസിന്റെ വാഹനം അവിടെ എത്തുകയും അവര്‍ക്ക് ശ്രീജിത്തിനെ കൈമാറുകയും ചെയ്തുവെന്നാണ് ഇവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: