ന്യൂദല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിനുള്ള (നീറ്റ്) ‘ഡ്രസ് കോഡ്’ നിര്‍ദേശങ്ങള്‍ സിബിഎസ്ഇ പുറത്തിറക്കി. നേര്‍ത്ത കളറിലുള്ള ഹാഫ് സ്ളീവ് വസ്ത്രങ്ങള്‍ മാത്രമെ വിദ്യാര്‍ത്ഥികള്‍ ധരിക്കാന്‍ പാടുള്ളു, ഷൂസ് ധരിക്കരുത് തുടങ്ങിയ പ്രധാന നിര്‍ദ്ദേശങ്ങളാണ് ഉത്തരവിലുള്ളത്.
വസ്ത്രങ്ങളില്‍ വലിയ ബട്ടണുകളോ ബാഡ്ജോ ഉണ്ടാകാന്‍ പാടില്ല. സല്‍വാര്‍, സില്പ്പറുകള്, ഉയര്‍ന്ന ഹീല്‍ ഇല്ലാത്ത തരം പാദരക്ഷകള്‍ എന്നിവ ധരിക്കാം. അതേസമയം സാധാരണ വേഷം ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ ഒരു മണിക്കൂര്‍ മുന്‍പ് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിബന്ധന കൂടി ഈ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മെയ് 6ന് രാവിലെ 10 മുതല്‍ ഒരു മണി വരെയാണ് നീറ്റ് പരീക്ഷ. ആശയ വിനിമയത്തിനുള്ള ഒരു ഉപകരണവും പരീക്ഷ സെന്ററിലേക്ക് കൊണ്ടുവരരുത്. ഇത് സൂക്ഷിക്കുന്നതിനാവശ്യമായ ഒരു സൗകര്യവും സെന്ററുകളില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ജ്യോമെട്രി ബോക്സ്, പെന്‍സില്‍ ബോക്സ്, ബെല്‍റ്റ്, തൊപ്പി, വാച്ച്, മറ്റ് മെറ്റാലിക് ഉപകരണങ്ങള്‍ തുടങ്ങിയവയൊന്നും ഹാളില്‍ അനുവദിക്കില്ലെന്നും സി.ബി.എസ്.ഇ പത്രക്കുറിപ്പില്‍ അറിയിച്ചു.
2017ല്‍ പുറപ്പെടുവിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ തന്നെയാണ് ഈ വര്‍ഷവും പിന്തുടരുന്നത്. ശിരോവസ്ത്രം ധരിച്ച് പരീക്ഷക്കെത്തിയ കുട്ടികളുടെ ശിരോവസ്ത്രം അഴിച്ചുമാറ്റിയത് കഴിഞ്ഞ തവണ രൂക്ഷമായ വിമര്‍ശനത്തിന് വഴിവെച്ച പശ്ചാത്തലത്തിലാണ് ഡ്രസ് കോഡ് നിര്‍ബന്ധമാക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: