ന്യൂദല്‍ഹി: സൊറാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ജഡ്ജി ജസ്റ്റിസ് ബി.എച്ച്. ലോയയുടെ മരണം സ്വാഭാവികമാണെന്നും ഇക്കാര്യത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്നും സുപ്രീംകോടതിയുടെ ചരിത്ര വിധി. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തള്ളിയ കോടതി, ഹര്‍ജിക്കാരുടെ ശ്രമങ്ങള്‍ നീതിന്യായ വ്യവസ്ഥയെ കളങ്കപ്പെടുത്താനും വിശ്വാസ്യത തകര്‍ക്കാനുമാണെന്നും ചൂണ്ടിക്കാട്ടി. ലോയയുടെ മരണം അന്വേഷിക്കണമെന്ന ആവശ്യത്തില്‍ സത്യസന്ധത ഒട്ടുമില്ലെന്നും കോടതി നിരീക്ഷിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുള്‍പ്പെട്ട കേസില്‍ കോടതിയെ വച്ച് രാഷ്ട്രീയം കളിക്കാനുള്ള കോണ്‍ഗ്രസിന്റെയും ചില അഭിഭാഷകരുടെയും നീക്കമാണ് കോടതി വിധിയോടെ പൊളിഞ്ഞത്.
ലോയയുടേത് സ്വാഭാവിക മരണമാണെന്നതില്‍ സംശയമില്ല. ലോയക്കൊപ്പം നാഗ്പ്പൂരിലേക്ക് പോകുകയും ഒന്നിച്ച് താമസിക്കുകയും ചെയ്ത നാലു ജഡ്ജിമാരുടെ മൊഴികള്‍ അവിശ്വസിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ശ്രീകാന്ത് കുല്‍ക്കര്‍ണി, ശ്രീരാം മോദക്, ആര്. റാഠി, വിജയകുമാര്‍ ബര്‍ദെ എന്നീ ജഡ്ജിമാരുടെ മൊഴി.
സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാഗ്പ്പൂരില്‍ എത്തിയ ലോയ 2014 ഡിസംബര്‍ ഒന്നിനാണ് മരണമടഞ്ഞത്. അമിത് ഷാ ഉള്‍പ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനാല്‍ മരണത്തില്‍ സംശയമുണ്ടെന്നായിരുന്നു ആരോപണം. മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തഹ്സീന് പൂനാവാലെ, ബി.എസ്. ലോണ്‍ എന്നിവടക്കം അഞ്ചു പേരാണ് ഹര്‍ജി നല്‍കിയത്. ദുഷ്യന്ത് ദവെ, ഇന്ദിരാ ജെയ്സിങ്, പ്രശാന്ത് ഭൂഷണ് തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായത്.
ലോയക്കൊപ്പം ഉണ്ടായിരുന്ന ജഡ്ജിമാരെ കടന്നാക്രമിച്ച ഈ അഭിഭാഷകര്‍ മര്യാദ പാലിച്ചില്ല, ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്തത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ശബ്ദമില്ലാത്തവര്‍ക്കും നീതി ലഭിക്കാന്‍ ഉള്ളതാണ് പൊതുതാല്പര്യ ഹര്‍ജി. രാഷട്രീയവും വ്യക്തിപരവും ആയ വൈരാഗ്യം തീര്‍ക്കാനാണ് അവര്‍ പൊതുതാല്പര്യഹര്ജികളെ ദുരുപയോഗം ചെയ്തത്.
രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഹര്‍ജിക്കാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടതാണ്. മറ്റു കേസുകളില്‍ നീതി നടപ്പാക്കാനുള്ള കോടതിയുടെ വിലയേറിയ സമയമാണ് അനാവശ്യമായി ഇത്തരം ഹര്‍ജികള്‍ നല്കി നശിപ്പിക്കുന്നത്, ജഡ്ജിമാര്‍ വ്യക്തമാക്കി. ഒരു മാസികയും ഒരു പത്രവും നീതിന്യായ വ്യവസ്ഥയെ അപകീര്‍ത്തിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പ്രസിദ്ധീകരിച്ചതെന്നും ഇത് ജുഡീഷ്യറിയ്ക്ക് നേരെയുള്ള നിന്ദ്യമായ ആക്രമണമാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
വിധിയെ സ്വാഗതം ചെയ്ത ബിജെപി ഹര്‍ജിക്കാര്‍ പൊതുതാല്പര്യ ഹര്‍ജികളെ ദുരുപയോഗം ചെയ്തതായി ആരോപിച്ചു. ഇവ രാഷ്ട്രീയ താല്പര്യ ഹര്‍ജികളായിരുന്നു. ഹര്‍ജികള്‍ക്കു പിന്നിലെ കാണാക്കരങ്ങള്‍ രാഹുല്‍ ഗാന്ധിയുേടതാണ്, വക്താവ് സമ്പിത് പാത്ര പറഞ്ഞു.
വിധി വന്നതിന് പിന്നാലെ സുപ്രീംകോടതി വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമായി. ബ്രസീലിയന്‍ ഹാക്കര്‍മാര്‍ സൈറ്റ് ഹാക്ക് ചെയ്തതായാണ് സംശയം. അഞ്ച് മണിക്കൂറിലേറെ സൈറ്റ് പ്രവര്‍ത്തിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: