തൊടുപുഴ: പുറമെ നിന്നുള്ള വൈദ്യുതി വിഹിതത്തിലെ കുറവ് പരിഹരിക്കാന്‍ ഇടുക്കിയിലെ ഉത്പാദനം കൂട്ടി, ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര ഡാമിന്റെ ഷട്ടര്‍ തുറന്നു. 41.72 മീറ്റര്‍ ജലനിരപ്പ് എത്തിയതിനാല്‍ ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെയാണ് അണക്കെട്ട് തുറന്നത്. ഒരു ഷട്ടര്‍ 50 സെന്റീ മീറ്ററാണ് ഉയര്‍ത്തിയത്. മൂലമറ്റം വൈദ്യുതി നിലയത്തിലെ അഞ്ച് ജനറേറ്ററുകളും ഇന്നലെ രാവിലെ മുതല്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കുറവുണ്ടായിരുന്ന 300 മെഗാവാട്ടില്‍ 150 മെഗാവാട്ട് വൈദ്യുതി ലഭിച്ചതായാണ് ഡിസ്ട്രിബ്യൂഷന്‍ വിഭാഗം പറയുന്നത്.
മലങ്കര എംവിഐപി കനാലിലൂടെ വെള്ളം കൊണ്ടുപോകുന്നതിനാല്‍ 40.5 മീറ്റര്‍ വെള്ളം ഇവിടെ സംഭരിച്ച ശേഷമായിരുന്നു വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നത്. ഇന്നലെ മലങ്കരയിലെ രണ്ട് ജനറേറ്ററും ഉപയോഗിച്ചിട്ടും പെട്ടെന്ന് വെള്ളം കൂടുകയായിരുന്നു.
ചൂട് കൂടിയതിനാല്‍ ഉപഭോഗം കൂടിയതും ഉത്പാദനം കൂട്ടുന്നതിന് ആക്കം കൂട്ടി. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 11.298 ദശലക്ഷമാണ് ഇടുക്കിയിലെ ഉത്പാദനം. ഇത് പരമാവധി 15 ദശലക്ഷം യൂണിറ്റാണ്. സംസ്ഥാനത്താകെ 27.4065 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള് ഉപഭോഗം 77.2805 ആയിരുന്നു. ചൊവ്വാഴ്ച ഇത് 74.4554, തിങ്കളാഴ്ച 73.3794 ദശലക്ഷം യൂണിറ്റ് എന്നിങ്ങനെയായിരുന്നു. ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതിയില്‍ കല്‍ക്കരി ക്ഷാമവും ജനറേറ്റര്‍ തകരാറും മൂലമാണ് കുറവ് വന്നത്.
ജിന്‍ഡാല്‍, ജാബുവ എന്നീ താപ വൈദ്യുതനിലയങ്ങളില് നിന്നാണ് വൈദ്യുതി ലഭിക്കാത്തത്. 50 മെഗാവാട്ടിലധികം ഉത്പാദന ശേഷിയുള്ള ചെങ്കുളം പവര്‍ ഹൗസിലെ ഉത്പാദനം പുനസ്ഥാപിച്ചാല്‍ തന്നെ ഒരു പരിധിവരെ ഉപഭോഗം കൂടുതലുള്ള സമയത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. പെന്‍സ്റ്റോക്കിന്റെ സര്‍ജില്‍ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന് ഒരുമാസമായി ഇവിടെ ഉത്പാദനമില്ല. ചില സ്ഥലങ്ങളില്‍ ഇടയ്ക്കെത്തുന്ന മഴമൂലം വൈകുന്നേരത്തെ ഉപഭോഗത്തില്‍ കുറവ് വരുന്നതാണ് ഇതുവരെ പ്രതിസന്ധിയുണ്ടാകാതെ വകുപ്പിനെ മുന്നോട്ട് കൊണ്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: