തിരുവനന്തപുരം: തിങ്കളാഴ്ച അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ സംഘടിത ആക്രമണങ്ങളെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. മുന്നോടിയായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ രാജീവ് ജെയ്ന്‍ തലസ്ഥാനത്ത് എത്തി.
ഗവര്‍ണര്‍, ഡിജിപി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അക്രമത്തിനു പിന്നില്‍ തീവ്രവാദ സംഘങ്ങളാണെന്ന് സംസ്ഥാന ഇന്റലിജന്‍സും പോലീസ് മേധാവിയും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ അടിയന്തര സന്ദര്‍ശനം.
ഇന്നലെ രാവിലെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുമായി കൂടിക്കാഴ്ച നടത്തിയ രാജീവ് ജെയ്ന്‍ സംഭവങ്ങളുടെ വിശദ റിപ്പോര്‍ട്ട് തേടി. തുടര്‍ന്ന് ഗവര്‍ണര്‍ റിട്ട. ജസ്റ്റീസ് പി. സദാശിവവുമായും വൈകുന്നേരം വീണ്ടും ഡിജിപിയുമായും ചര്‍ച്ച നടത്തി. കാത്വസംഭവത്തിന്റെ മറവിലാണ് ഹര്‍ത്താല്‍ നടത്തി അക്രമങ്ങള്‍ അഴിച്ചുവിട്ടത്.
ഐഎസ് റിക്രൂട്ട്മെന്റ് നടക്കുന്ന കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണെന്ന് ആഭ്യന്തര വകുപ്പിന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീവ്രവാദ സംഘടനകളുടെ പിന്ബലത്താല് ഏത് നിമിഷവും അക്രമം പൊട്ടിപ്പുറപ്പെടാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ മുന്നറിയിപ്പുകളൊന്നും ആഭ്യന്തര വകുപ്പ് ഗൗരവമായി എടുത്തില്ലെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു. അക്രമങ്ങളില്‍ ഇതര സംസ്ഥാനക്കാരും പങ്കെടുത്തു. ഇതില്‍ ബംഗ്ലാദേശികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
പാക് അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കിയതോടെ ഭീകരര്‍ ബംഗ്ലാദേശ് വഴി രാജ്യത്തേക്ക് കടക്കുന്നുണ്ടെന്ന് സംശയമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ പട്ടിക കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇനിയും നല്‍കിയിട്ടില്ല. തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷം പേരാണ്. യഥാര്‍ഥ കണക്ക് ഇതിന്റെ പത്തിരട്ടിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: