തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവ ചികിത്സക്കിടെ കാണാതായ യുവതിയെ കരുനാഗപ്പള്ളിയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നാണ് കിളിമാനൂര്‍ സ്വദേശിനി ഷംനയെ അവശനിലയില്‍ കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷംന നിലവില്‍ ഗര്‍ഭിണിയല്ലെന്ന് പൊലീസ്.
പ്രസവചികിത്സയ്ക്കെതിയ കിളിമാനൂര്‍ സ്വദേശിനി ഷംനയെ ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് കാണാതാകുന്നത്. ആശുപത്രിയിലെ ലാബില്‍ പരിശോധനകള്‍ക്കായി പോയ യുവതി അപ്രത്യക്ഷയാവുകയായിരുന്നു. പൊലീസ് വ്യാപകപരിശോധന നടത്തുന്നതിനിടെയാണ് കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ അവശനിലയില്‍ ഷംനയെ കണ്ടെത്തി. മാധ്യമങ്ങളില്‍ യുവതിയുടെ ചിത്രം കണ്ട ടാക്സി ഡ്രൈവര്‍മാരാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവര്‍ പൊലീസിലില്‍ വിവരമറിയിച്ചു. ഷംനയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ നിലവില്‍ ഗര്‍ഭിണിയല്ലെന്ന് വ്യക്തമായി. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ ഇവരുടെ പ്രസവം കഴിഞ്ഞോ എന്ന് സ്ഥിരീകരിക്കാനാകൂ. യുവതി അവശനിലയിലായതിനാല്‍ പൊലീസിന് ഷംനയെ ചോദ്യംചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രസവം നടന്ന ശേഷമാണോ ഷംന കരുനാഗപ്പള്ളിയിലെത്തിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഷംനയുടെ തിരോധാനമന്വേഷിക്കുന്ന പ്രത്യേകപൊലീസ് സംഘം ഇന്ന് കരുനാഗപ്പള്ളിയിലെത്തി വിശദമായി ചോദ്യം ചെയ്യും. അതിനു ശേഷമേ സംഭവത്തില്‍ വ്യക്തതയുണ്ടാകൂവെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: