കൊച്ചി: അധികാരത്തിലേറാന്‍ എല്‍ഡിഎഫ് അവതരിപ്പിച്ച വാഗ്ദാനപത്രികയ്ക്ക് പുല്ലുവില. അഞ്ചു വര്‍ഷത്തേക്ക് വിലക്കയറ്റമില്ലെന്നായിരുന്നു പ്രകടനപത്രികയിലെ വാഗ്ദാനം. രണ്ടാം വര്‍ഷം പിന്നിടുമ്പോള്‍ റേഷനരിക്കു പോലും പിണറായി സര്‍ക്കാര്‍ വില കൂട്ടുന്നു. മെയ് ഒന്നു മുതല്‍ റേഷനരി കിലോയ്ക്ക് ഒരു രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ കൂട്ടി.
എല്‍ ഡി എഫിന്റെ പ്രകടനപത്രിക അവതരിപ്പിച്ചിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുന്നു. അതിന്റെ തലേന്നു തന്നെയാണ് വില കൂട്ടല്‍ പ്രഖ്യാപനം വന്നത്. പ്രകടന പത്രിക 2016 ഏപ്രില്‍ 20 നായിരുന്നു അവതരിപ്പിച്ചത്. 35 വിഷയങ്ങളില്‍ നയവും 600 കാര്യങ്ങളില്‍ പരിഹാര നിലപാടും അവതരിപ്പിച്ച പ്രകടന പത്രിക വെറും പാഴ്വാഗ്ദാനമായി.
രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ പത്രികയില്‍ വാക്കു നല്‍കിയതില്‍ നടപ്പാക്കിയവ കുറവ്. നടപ്പാക്കില്ലെന്നു പറഞ്ഞവ നടപ്പിലുമായി.
‘അഞ്ചു വര്‍ഷത്തേക്ക് വിലക്കയറ്റമില്ല’ എന്ന പ്രഖ്യാപനം വന്‍ പ്രചാരണമായിരുന്നു. മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചു. പക്ഷേ,പൊതുവിപണിയിലെ വിലക്കയറ്റം തടയാനായില്ല. ആദ്യ വര്‍ഷം തന്നെ അരി വില ആകാശം മുട്ടി. കടുത്ത ലഭ്യതക്കുറവും വന്നു.
സര്‍ക്കാര്‍ പൊതുവിതരണ സംവിധാനങ്ങളില്‍ വില വര്‍ധിപ്പിക്കാതെ, വിപണി വില നിയന്ത്രിക്കുമെന്നെല്ലാമായിരുന്നു നയം പറഞ്ഞത്. കണ്‍സ്യൂമര്‍ ഫെഡ്, സിവില്‍ സപ്ലൈസ് കോര്പ്പറേഷന് , പൊത വിതരണ കേന്ദ്രം തുടങ്ങിയവയില്‍ വില മാറ്റം ഉണ്ടാവില്ലെന്നായിരുന്നു പ്രഖ്യാപനം.
എന്നാല്‍ വില എല്ലായിടത്തും കൂടി .പൊതു വിപണിയില്‍ പൊള്ളുന്ന വിലയായി. അതിന്നു പുറമേയാണ് റേഷന്‍ വില വര്‍ധന.
സംസ്ഥാന സര്‍ക്കാരാണ് റേഷന്‍ വില കൂട്ടുന്നത്. ഒരു കാര്‍ഡിന് എത്ര കിലോ അരി കിട്ടുമോ അതിന് ഓരോ കിലോയ്ക്കും ഒരു രൂപ വീതം കൂടും. റേഷന്‍ കടയുടെ ആധുനികവല്‍ക്കരണം എന്ന പേരിലാണിത്.
റേഷന്‍ വെട്ടിപ്പിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നവീന സൗകര്യങ്ങള്‍ റേഷന്‍കട ഉടമകളാണ് സജ്ജമാക്കേണ്ടത്. മറ്റു സംസ്ഥാനങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നില്ല. കേരള സര്‍ക്കാരാകട്ടെ റേഷന്‍ വില വര്‍ധിപ്പിച്ച് കിട്ടുന്ന പണത്തില്‍ ഒരു വിഹിതം കടക്കാര്‍ക്ക് നല്‍കുകയാണ്.
റേഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ സംവിധാനമായതിനാല്‍ വില വര്‍ധനയ്ക്ക് നരേന്ദ്ര മോദി സര്‍ക്കാരിനെ പഴിക്കാനും കേന്ദ്ര വിരുദ്ധ പ്രചാരണം നടത്താനും കഴിയും.
സംസ്ഥാനത്ത് 82 ലക്ഷം റേഷന്‍ കാര്‍ഡുകളുണ്ട്. അതില്‍ ആറ് ലക്ഷത്തിന് സൗജന്യങ്ങള്‍ ഏറെയുള്ളവയാണ്. ശേഷിക്കുന്ന 75 ലക്ഷത്തോളം കാര്‍ഡുകള്‍ക്ക് ശരാശരി അഞ്ച് കിലോ ഭക്ഷ്യധാന്യമുണ്ടാകും. പ്രതിമാസം സര്‍ക്കാരിന് കണ്ണ് നാലു കോടി രൂപ കിട്ടും. മെയ് ഒന്നു മുതല്‍ നടപ്പാക്കുന്ന വില വര്‍ധന എത്രകാലത്തേക്കെന്നില്ല. വിതരണ സംവിധാനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാ മാസവും ആവശ്യമില്ല. അപ്പോള്‍ സര്‍ക്കാറിന്റെ ഈ വില കൂട്ടല്‍ അശാസ്ത്രീയവും രാഷ്ട്രീയ ലക്ഷ്യമുള്ളതുമാണ്.
പ്രകടനപത്രികയുടെ രണ്ടാം വര്‍ഷത്തില്‍ വാഗ്ദാനം ലംഘിച്ചുള്ള ഈ മോശം പ്രകടനം സമസ്ത മേഖലകളിലുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: