കോഴിക്കോട്: സിപിഎം ആക്രമണത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ ജ്യോത്സനയേയും കുടുംബത്തേയും സംരക്ഷിക്കുമെന്ന് ബിജെപി പ്രാദേശിക നേതൃത്വം അറിയിച്ചു. ഇവരെ സുരക്ഷിതമായ മറ്റൊരിടത്തേയ്ക്ക് മാറ്റുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.
സിപിഎം നേതാവിന്റെ ചവിട്ടേറ്റാണ് ജ്യോത്സനയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചത്. ഈ കേസില്‍ പ്രതികളായ സിപിഎമ്മുകാര്‍ ജാമ്യത്തിലിറങ്ങിയതോടെയാണ് ജ്യോത്സനയുടെ കുടുബത്തിന് നേരെ വീണ്ടും ആക്രമണങ്ങള്‍ ആരംഭിച്ചത്. ഭീഷണി ഉണ്ടായിരുന്നതിനാല്‍ ഇവര്‍ താമരശ്ശേരിയില്‍ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സിപിഎം അനുഭാവിയായ വീട്ടുടമയ്ക്ക് നേരെയും ഭീഷണി ഉണ്ടായിരുന്നു.
ജ്യോത്സനയ്ക്കും കുടുംബത്തിനും നേരെ സിപിഎമ്മിന്റെ ഭീഷണിയും ആക്രമണങ്ങളും തുടര്‍ക്കഥയാകുമ്പോള്‍ പോലീസ് നിഷ്ക്രീയത്വം പാലിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ സ്കൂട്ടറിലെത്തിയ സംഘം ജ്യോത്സനയുടെ വീടിന് നേരെ കല്ലെറിഞ്ഞിരുന്നു. കല്ലേറില്‍ വീടിന്റെ ഓടുകള്‍ തകര്‍ന്നു.
ഭീഷണി മൂലം കുടുംബം കട്ടിപ്പാറയിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. തങ്ങളെ ജീവിക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് ഈ കുടുംബം ഇന്നലെ കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോഴിക്കോട്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സത്യഗ്രഹം മാറ്റി വെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: