കൊച്ചി: കൊച്ചിയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് കളക്ടര്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. ഒരു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സമിതിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അപകടമുണ്ടായതിനെ തുടര്‍ന്ന് കെട്ടിട നിര്‍മ്മാണ കമ്പനിയുടെ ലൈസന്‍സ് താത്ക്കാലികമായി റദ്ദ് ചെയ്തു. ഈ ഭാഗത്തെ ഗതാഗതം പുനഃസ്ഥാപിക്കുന്നത് സാവധാനത്തില്‍ മാത്രമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
അതേ സമയം കൊച്ചി മെട്രോയുടെ ട്രാക്കുകളുടെ പരിശോധന പൂര്‍ത്തിയായി. മെട്രോയുടെ ട്രാക്കിനോ തൂണുകള്‍ക്കോ തകരാറുകള്‍ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കലൂര്‍ മെട്രോ റെയില്‍വേ സ്റ്റേഷനടുത്ത് നിര്‍മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാണത്. 15 മീറ്ററോളം ആഴത്തില്‍ മണ്ണിടിഞ്ഞു. ഇവിടെ എത്തിച്ചിരുന്ന രണ്ട് ജെസിബിയും മറ്റു നിര്‍മാണ വസ്തുക്കളും കെട്ടിടത്തിന് അടിയില്‍പ്പെട്ടു.
നിര്‍മാണ തൊഴിലാളികള്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഇതുവഴിയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ആലുവയില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ആലുവയില്‍ നിന്ന് പാലാരിവട്ടം വരെ മാത്രമെ മെട്രോ സര്‍വീസ് നടത്തിയിരുന്നുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: