ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മതനിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കമിതാക്കളും ലൈംഗിക തൊഴിലാളികളുമുള്‍പ്പെടെ നിരവധിപേര്‍ക്ക് പരസ്യമായ ചാട്ടവാറടി. പൊതു ഇടങ്ങളില്‍ അനുരാഗചേഷ്ടകള്‍ കാണിച്ചതും ഓണ്‍ലൈന്‍ വഴി ലൈംഗിക സേവനം നടത്തിയതുമാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. ശിക്ഷ നടപ്പാക്കിയ ബന്ദാ ആെച്ചയിലെ മുസ്ലിം പള്ളിക്കു മുമ്പിലെ ഈ പ്രാകൃത ശിക്ഷാവിധി കാണാന്‍ അയല്‍ രാജ്യമായ മലേഷ്യയില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ തടിച്ചു കൂടിയിരുന്നു.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ബന്ദാ ആെച്ചയിലെകര്ശനമായ ഇസ്ലാമിക നിയമങ്ങളാണ് അനുവര്‍ത്തിക്കുന്നത്. വിവാഹേതര ബന്ധങ്ങള്‍, ചൂതാട്ടം, മദ്യപാനം, സ്വവര്‍ഗരതി എന്നിവയ്ക്ക് ഇവിടെ നല്കുന്ന ശിക്ഷയാണ് പരസ്യമായ ചാട്ടവാറടി. ഇതു തന്നെയാണ് പൊതുസ്ഥലങ്ങളിലെ അനുരാഗപ്രകടനങ്ങള്ക്കുമുള്ള ശിക്ഷ.
അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയില്‍ ഇത്തരം ശിക്ഷാ നിയമങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. കുറ്റക്കാരെ ജയിലിലടയ്ക്കാനാണ് നിയമ ഭേദഗതി. പക്ഷേ യാഥാസ്ഥിതിക മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സുമാത്രയില്‍ പുതിയ നിയമം എപ്പോള്‍ നിലവില്‍ വരുമെന്ന് വ്യക്തമല്ല.
മനുഷ്യാവകാശ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരസ്യമായ ചാട്ടവാറടി അവസാനിപ്പിക്കണമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ കഴിഞ്ഞ വര്‍ഷം ആഹ്വാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: