വരാപ്പുഴയില്‍ മൂന്നാംമുറ പ്രയോഗിച്ച് ഒരു യുവാവിനെ പോലീസ് സ്റ്റേഷനില്‍ കൊലപ്പെടുത്തിയത് ഇപ്പോഴും സജീവ ചര്‍ച്ചയാണ്. കൊലക്കുറ്റം ചുമത്തി ഏതാനും പോലീസ് ഉദേ്യാഗസ്ഥരെ കസ്റ്റഡിയിലെടുത്തത് ഏറെ സമ്മര്‍ദത്തിന് ശേഷമാണല്ലൊ. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള അകലം കുറഞ്ഞ് നമ്മളൊന്ന് എന്ന അവസ്ഥയിലാകുമ്പോള്‍ സര്‍ക്കാരിന് ഭയക്കാനില്ല. സര്‍ക്കാരിന്റെ ഏതൊരു കൊള്ളരുതായ്മകളോടും പൊരുത്തപ്പെടാന്‍ പ്രതിപക്ഷം പാകപ്പെട്ടു. ഷുഹൈബിന്റെ അരുംകൊലപോലും കണ്ണൂരിലെ സമരം കൊണ്ടാണ് ശ്രദ്ധനേടിയത്. എന്നാല്‍ കേട്ടുകേള്‍വിയില്ലാത്തവിധം ശ്രീജിത്തെന്ന ചെറുപ്പക്കാരന്റെ കൊലപാതകം കണ്ടഭാവം നടിച്ചതുപോലും മടിച്ചുമടിച്ചാണ്. പ്രതിപക്ഷത്തിന്റെ കീഴാറ്റൂര്‍ സമരത്തോടുള്ള സമീപനവും ഞങ്ങളിന്നാട്ടുകാരല്ലെന്ന രീതിയിലാണ്. കീഴാറ്റൂരിലും വരാപ്പുഴയിലും ബിജെപി ശക്തമായ നിലപാടുമായി രംഗത്തിറങ്ങിയപ്പോഴാണ് ”എന്റെ കയ്യിലുമുണ്ട് ചിറ്റപ്പാ മോതിരം” എന്നപോലെ പ്രതിപക്ഷം രംഗത്തിറങ്ങിയത്. ശ്രീജിത്തിന്റെ അരുംകൊല മാധ്യമങ്ങള്‍ മുഖ്യവിഷയമായെടുത്ത് പൊരുതുമ്പോഴാണ് പെട്ടന്നൊരു ഹര്‍ത്താല്‍ പൊട്ടിവീണത്.
ഊരും പേരുമില്ലാത്തവരുടെ രഹസ്യ ആഹ്വാനമാണ് ഏപ്രില്‍ 16ന് അക്രമഹര്‍ത്താലായി വന്നുഭവിച്ചത്. അടിയും കല്ലേറും കൊള്ളയും കൊള്ളിവയ്പുമെല്ലാം വേണ്ടുവോളമുണ്ടായി. ജാതിയും മതവും നോക്കി തല്ലും തലോടലും. വാഹനം തടയുന്നതുപോലും അങ്ങനെയായിരുന്നു. മുസ്ലിം തീവ്രാവാദ സംഘടനയായ എസ്ഡിപിഐ ആണ് ഹര്‍ത്താലിന് പിന്നിലെന്ന് മുസ്ലിംലീഗടക്കമുള്ളവര്‍ പറയുന്നുണ്ടെങ്കിലും എസ്ഡിപിഐ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ഏതായാലും എട്ടു ജില്ലകള്‍ ഞെട്ടി. 300 ഓളം കേന്ദ്രങ്ങളില്‍ സംഘര്‍ഷം. പോലീസുകാര്‍ക്കും വേണ്ടുവോളം കിട്ടി. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനകത്തു കയറിയും പേക്കൂത്ത് നടത്തിയെന്ന് ഒരു കൂസലുമില്ലാതെ സര്‍ക്കാര്‍ തന്നെ വിശദീകരിക്കുന്നു.
ചുവപ്പുജിഹാദി ഭീകരതയെ ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കേരളയാത്ര നടത്തിയത് മറക്കാറായിട്ടില്ല. ഇത് ഇല്ലാക്കഥയാണ്, ”കേരളത്തെ അപമാനിക്കാനാണിത്” എന്ന് പറഞ്ഞത് ഭരണക്കാര്‍ മാത്രമല്ല, പ്രതിപക്ഷത്തിനും അതുതന്നെയായിരുന്നു അഭിപ്രായം. ഇപ്പോഴിതാ അപകടമെന്ന് പിറുപിറുക്കുന്നു.
അക്രമത്തിലൂടെ ഭീകരസാന്നിധ്യമറിയിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തതിനെ അപലപിക്കാനും ആളുണ്ട്. നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ തുറുങ്കിലടക്കുകയോ എന്നാണ് ചില ‘മാധ്യമ’ വിശാരദന്മാരുടെ ചോദ്യം. ഹര്‍ത്താലും നരേന്ദ്രമോദിയും തമ്മിലെന്ത് ബന്ധം ? കശ്മീരില്‍ നാലുമാസം മുമ്പ് ബാലിക നിഷ്കരുണമായി കൊല്ലപ്പെട്ടതില്‍ നരേന്ദ്രമോദിയെ പുലഭ്യം പറയുന്നതിലെന്ത് കാര്യം ? രാഷ്ട്രപതിയും പ്രധാനമന്ത്രിയുമെല്ലാം അതില്‍ അതീവ ദുഃഖം പ്രകടിപ്പിച്ചിട്ടുമുണ്ട്. ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ശക്തമായ കുറ്റപത്രം തന്നെയാണ് സമര്‍പ്പിച്ചത്. എല്ലാ കുറ്റവാളികള്‍ക്കും ശക്തമായ ശിക്ഷ ഉറപ്പാക്കണമെന്നാണ് ബിജെപിയും പറയുന്നത്. പെണ്ണ് ഉള്ള സ്ഥലത്തെല്ലാം പെണ്‍വാണിഭം ഉണ്ടാകുമെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി ഭരിച്ച നാടാണിതെന്നോര്‍ക്കണം. കശ്മീരിലെ കുട്ടി മരിച്ചതുകൊണ്ട് പെട്ടെന്ന് ഉരുത്തിരിഞ്ഞ ഭീകതരയല്ല കേരളം കണ്ടത്. കാലങ്ങളായി കേരളത്തെ കശ്മീരിക്കാന്‍ മുദ്രാവാക്യം വിളിക്കുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും ഒത്താശ ചെയ്തുകൊടുക്കാന്‍ ഭരണ-പ്രതിപക്ഷ നേതൃത്വങ്ങളും തയ്യാറാകുന്നുണ്ട്.
കാല്‍നൂറ്റാണ്ടിന് മുമ്പ് കേരളത്തിലെ ആറു ജില്ലകളില്‍ സമാനമായ സംഘര്‍ഷമുണ്ടാക്കിയിട്ടുണ്ട്. 1992 ഏപ്രില്‍ ഒന്നിനായിരുന്നു അത്. അയോധ്യയില്‍ പള്ളിക്ക് ബോംബിട്ടു എന്ന കള്ള പ്രചാരണം നടത്തി മദനിയുടെ സംഘടനയായ ഐഎസ്എസാണ് അന്നത്തെ പ്രതി. 84 സ്ഥലത്താണ് അന്ന് അക്രമികള്‍ അഴിഞ്ഞാടിയത്. ഐഎസ്എസിന്റെ സാന്നിധ്യം അറിയിക്കാന്‍ ആസൂത്രണംചെയ്ത അക്രമ തേര്‍വാഴ്ചയായിരുന്നു അന്ന് നടന്നത്. അന്നതിന് നേതൃത്വം നല്കിയ മദനിയെ മഹത്വത്കരിക്കാന്‍ ഇരുമുന്നണികളും വാശിയോടെ പ്രവര്‍ത്തിച്ചു. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പിടിയിലായ മദനിയെ പുറത്തിറക്കാന്‍ നിയമസഭയെ പോലും ഇരുമുന്നണികളും ദുരുപയോഗിച്ചു. ബിജെപിയാണ് മദനിയെ പുറത്തിറക്കുന്നതിന് തടസ്സമെന്ന് പ്രചരിപ്പിച്ചവര്‍ക്ക് ഇന്നെന്ത് പറയാനുണ്ട്? ബെംഗളൂരു ജയിലിലാണ് ഇന്ന് മദനി. കര്‍ണാടക ഭരിക്കുന്നത് കോണ്‍ഗ്രസല്ലെ?
മദനിയും മന്ത്രി കെ.ടി. ജലീലും തമ്മിലെന്താണ് ബന്ധം? എന്തിനാണ് മന്ത്രി ജലീല്‍ ബെംഗ്ലൂരുവില്‍ ചെന്ന് മദനിയെ കണ്ടത്? കശ്മീരിലെ കുട്ടിയുടെ മരണത്തില്‍ വികാരം പങ്കിട്ടു എന്നാണ് മന്ത്രി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പങ്കിട്ടതിനപ്പുറം പദ്ധതികളെന്തെങ്കിലും ഉണ്ടാക്കിയോ? ഇരുവരുടെയും കൂടിക്കാഴ്ചയ്ക്കുശേഷമാണല്ലൊ കേരളത്തില്‍ 1992 മോഡല്‍ അക്രമം ഉണ്ടായത്. സംശയം സ്വാഭാവികം. മന്ത്രി അക്രമത്തെ അപലപിക്കാനൊന്നും മുതിരാത്ത സാഹചര്യത്തില്‍ പ്രതേ്യകിച്ചും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: