കോയമ്പത്തൂര്‍: ഫെഡറേഷന് കപ്പ് ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ സ്വര്‍ണം ഉത്തരാഖണ്ഡിന്റെ റോജി പട്ടേലിന്. അണ്ടര്‍ – 20 വനിതകളുടെ പതിനായിരം മീറ്റര്‍ നടത്തത്തില്‍ 51 മിനിറ്റ് 44.52 സെക്കന്‍ഡില്‍ റോജി ഒന്നാം സ്ഥാനം നടന്നെടുത്തു. ഗുജറാത്തിന്റെ മഞ്ജു റാണി വെള്ളിയും ഹരിയാനയുടെ സ്നേഹ വെങ്കലവും കരസ്ഥമാക്കി.അണ്ടര്‍- 20 പുരുഷന്മാരുടെ 1500 മീറ്റില്‍ കേരളത്തിന്റെ അഭിനന്ദ് സുന്ദരേശന് വെങ്കലം നേടി. ഹരിയായുടെ അങ്കിതിനാണ് ഈ ഇനത്തില്‍ സ്വര്‍ണം. ഗുജറാത്തിന്റെ അജിത്ത്കുമാറിനാണ് വെള്ളി.
ഹരിയാനയുടെ ഗുര്‍പ്രീത് അണ്ടര്‍ -20 പുരുഷന്മാരുടെ അയ്യായിരം മീറ്ററില്‍ സ്വര്‍ണം ഓടിയെടുത്തു. 14 മിനിറ്റ് 46.51 സെക്കന്‍ഡിലാണ് ഗുര്‍പ്രീത് ഒന്നാമനായത്. ഉത്തര്‍പ്രദേശിന്റെ അജയ്കുമാര്‍ ബിന്ദ് വെള്ളിയും മഹാരാഷ്ട്രയുടെ ദിനേശ് സിങ് വെങ്കലവും നേടി.
മഹാരാഷ്ട്രയുടെ പൂനം സോനുനി അണ്ടര്‍- 20 വനിതകളുടെ 3000 മീറ്ററില്‍ ഒന്നാം സ്ഥാനം നേടി. ഒമ്പത് മിനിറ്റ് 50.61 സെക്കന്‍ഡിലാണ് പൂനം ഫിനിഷ് ചെയ്തത്. ഹിമാചലിന്റെ സീമ രണ്ടാം സ്ഥാനവും അസാമിന്റെ സവിത പാല് മൂന്നാംസ്ഥാനവും നേടി. കേരളത്തിന്റെ അനുമോള്‍ തമ്പി നാലാമതായി ഫിനിഷ് ചെയ്തു. ഉത്തര്‍പ്രദേശിന്റെ കിരണ്‍ ബലിയാന്‍ അണ്ടര്‍ – 20 വനിതകളുടെ ഷോട്ട് പുട്ടില്‍ സ്വര്‍ണം എറിഞ്ഞെടുത്തു. ദൂരം: 15.23 മീറ്റര്‍. ഉത്തര്‍പ്രദേശിന്റെ തന്നെ അനാമികദാസിനാണ് വെള്ളി. രാജസ്ഥാന്റെ കച്ച്നാര്‍ ചൗധരി വെങ്കലം കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: