ലണ്ടന്‍: രണ്ട് ദശാബ്ദത്തെ സേവനത്തിനുശേഷം ആഴ്സണല്‍ കോച്ച് ആഴ്സനെ വെങ്ങര്‍ സ്ഥാനമൊഴിയുന്നു. ഈ സീസണുശേഷം ആഴ്സണല്‍ കോച്ചിന്റെ സ്ഥാനത്ത് നിന്ന് വിരമിക്കുമെന്ന് ഫ്രഞ്ചുകാരനായ വെങ്ങര്‍ പ്രഖ്യാപിച്ചു.
ക്ലബ്ബുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. സീസണ് അവസാനിക്കാറായ സാഹചര്യത്തില്‍ അരങ്ങൊഴിയാന് പറ്റിയ സമയമിതാണെന്ന് വെങ്ങര്‍ വെളിപ്പെടുത്തി.
ദീര്‍ഘകാലം ആഴ്സണലിനെ സേവിക്കാനായതില്‍ സന്തോഷമുണ്ട്. കളിക്കാരോടും ക്ലബ്ബ് ഡയറക്ടര്‍മാരോടും ആരാധകരോടും നന്ദി പറയുന്നു. ആരാധകര്‍ എന്നും ടീമിനൊപ്പം നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ആഴ്സണലിനെ സ്നേഹിക്കുന്നവര്‍ ക്ലബ്ബിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. എന്റെ സ്നേഹവും പിന്തുണയും എപ്പോഴുമുണ്ടാകുമെന്ന് വെങ്ങര്‍ പ്രസ്താവനയില്‍ പറഞ്ഞു.
അറുപത്തിയെട്ടുകാരനായ വെങ്ങര്‍ 1996 ഒക്ടോബറിലാണ് ആഴ്സണലിന്റെ കോച്ചായി സ്ഥാനമേറ്റത്. വെങ്ങറുടെ കീഴില്‍ ആഴ്സണല്‍ മൂന്ന്് തവണ പ്രീമിയര്‍ ലീഗ് കിരീടം നേടി. ഏഴു തവണ എഫ് എ കപ്പ് ജേതാക്കളായി. തുടര്‍ച്ചയായി ഇരുപത് വര്‍ഷം ചാമ്പ്യന്‍സ് ലീഗ് കളിച്ചു. 1998, 2002 വര്‍ഷങ്ങളില്‍ എഫ് എ കപ്പും ലീഗ് കിരീടവും സ്വന്തമാക്കി.വെങ്ങറുടെ പകരക്കാരനെ ഉടനെ പ്രഖ്യാപിക്കുമെന്ന് ആഴ്സണല്‍ ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: