ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായതോടെ സോഷ്യല്‍മീഡിയയുടെ സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തി ബിജെപി വാര്ടീം.
ട്വിറ്റര്‍, ഫെയ്സ്ബുക്ക്, മെസഞ്ചര്‍, വാട്ട്സ് ആപ്പ് എന്നിവയിലൂടെ പാര്‍ട്ടിയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും എതിരാളികളുടെ വീഴ്ചകള്‍ തുറന്നു കാട്ടിയും ശക്തമായ സാന്നിധ്യമാണ് ബിജെപി ഉയര്‍ത്തുന്നത്. ഇതിനായി പ്രത്യേക വാര് റൂം സജ്ജീകരിച്ചാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്.
തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ഒരു വര്‍ഷം മുന്‍പ് ബിജെപി പ്രത്യേക സാമൂഹിക മാധ്യമ സംഘം രൂപീകരിച്ചിരുന്നു. ഓരോ ദിവസവും വ്യത്യസ്ത വിഷയങ്ങളാണ് ബിജെപി സോഷ്യല്‍മീഡിയയില്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസിന്റെ ഹൈന്ദവ വിരുദ്ധവും കര്‍ഷക വിരുദ്ധ നയങ്ങളുമാണ് പ്രധാനമായും പ്രചരിപ്പിക്കുന്നത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 40 അംഗ വാര്‍റൂം പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു. 15 അംഗങ്ങളുള്ള സംസ്ഥാന ടീം. 30 ജില്ലകളിലും 15 അംഗങ്ങള്‍ വീതമുള്ള ജില്ലാ ടീം, 224 നിയോജകമണ്ഡലങ്ങളിലും 15 അംഗങ്ങള്‍ വീതമുള്ള ടീമുകളാണ് (ആകെ 7225 പേര്) ബിജെപി സോഷ്യല്‍മീഡിയ പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്. ബാലാജി ശ്രീനിവാസാണ് ബിജെപിയുടെ സാമൂഹ്യമാധ്യമ സെല്‍ കണ്‍വീനര്‍.
സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിന്റെ കാര്യത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബി.എസ്. യദ്യൂരപ്പയാണ് മുന്നില്‍. ഫെയ്സ്ബുക്കില്‍ 17.21 ലക്ഷം പേരും ട്വിറ്ററില്‍ 2.7 ലക്ഷം പേരും പിന്തുടരുന്നുണ്ട്.
മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഫെയ്സ്ബുക്കില്‍ 1.7ലക്ഷം, ട്വിറ്ററില്‍ 1.37ലക്ഷം, ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമിയെ ഫെയ്സ്ബുക്കില്‍ 2.3ലക്ഷം, ട്വിറ്ററില്‍ 11,000പേരും മാത്രമാണ് പിന്തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: